കാസർകോട്: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യുവ ഡോക്ടർ മരിച്ചു (Died). കാസർകോട് (Kasargod) റെയിൽവേ സ്റ്റേഷനിൽവെച്ചാണ് സംഭവം. തമിഴ്നാട് (Tamil Nadu) ചിദംബരം സ്വദേശിയായ കെ സിദ്ദാർഥ് (24) ആണ് മരിച്ചത്. മംഗളുരുവിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് സിദ്ദാർഥ്.
മംഗളുരുവിൽനിന്ന് ചെന്നൈയിലേക്ക് പോയ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു സിദ്ദാർഥ്. അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രെയിൻ കാസർകോട് സ്റ്റേഷനിലെത്തിയപ്പോൾ ചായ വാങ്ങാൻ വേണ്ടിയാണ് ഇദ്ദേഹം പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയത്. ചായ വാങ്ങി കാശ് നൽകുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങുകയായിരുന്നു. ഇതുകണ്ട് ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പാളത്തിലേക്ക് വീഴുകയായിരുന്നു.
സിദ്ദാർഥ് ട്രെയിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയത് കണ്ട് സ്റ്റേഷനിലുണ്ടായിരുന്നവർ ബഹളം വെക്കുകയും ആർപിഎഫുകാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും ചെയ്തു. ഉടൻ തന്നെ സിദ്ദാർഥിനെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വീടിന് തീപിടിച്ചു ദമ്പതികൾ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ
വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു. ഇടുക്കി പുറ്റടി സ്വദേശി രവീന്ദ്രൻ(50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ ശ്രീധന്യ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അർദ്ധരാത്രി രാത്രി ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്, വീടിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലം കുടുംബാങ്ങങ്ങൾ കിടന്നിരുന്ന മുറിയിൽ തീ പടരുകയായിരുന്നു. തീ പിടുത്തത്തിൽ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകളും പൊട്ടിതെറിച്ചു. ഷീറ്റുകൾ, മരണപ്പെട്ട രവീന്ദ്രന്റെയും ഉഷയുടെയും ദേഹത്തേയ്ക് പതിയ്ക്കുകയും ചെയ്തു. ഷീറ്റുകൾ പൊട്ടി തെറിയ്ക്കുന്ന ശബ്ദവും ശ്രീധന്യയുടെ നിലവിളിയുംകേട്ട് എത്തിയ നാട്ടുകാരനാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വെള്ളം ഒഴിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ദമ്പതികൾ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ശ്രീധന്യ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അണക്കരയിൽ ചെറുകിടവ്യാപാര സ്ഥാപനം നടത്തിയിരുന്ന വ്യക്തിയാണ് രവീന്ദ്രൻ. മുൻപ് വണ്ടൻമേടിന് കടശികടവിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ട് വര്ഷം മുൻപാണ് പുറ്റടി ഹോളിക്രോസ് കോളജിന് സമീപത്തേയ്ക് താമസത്തിന് എത്തിയത്.
ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമ്മാണത്തിനോട് അനുബന്ധിച്ച് നിർമിച്ചിരുന്ന താത്കാലിക ഷെഡിലാണ് ഇവർ കഴിഞ്ഞിരുന്നത്. വണ്ടന്മേട് പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വികരിച്ചു. സയന്റിഫിക് വിദഗ്ധർ, സ്ഥലത്ത് എത്തി ശാസ്ത്രീയ പരിശോധനകൾ നടത്തും. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിലേയ്ക് മാറ്റി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctor died, Kasargod, Kasargod news, Train accident