കൊച്ചി: വട്ടവടയിലെ രക്തതാരകം അഭിമന്യുവിന്റെ സ്വപ്നങ്ങൾക്കൊപ്പം അവന്റെ പ്രസ്ഥാനവും കൂട്ടുകാരും. പഠിച്ച് തൊഴിൽ നേടുന്നതിനൊപ്പം, സഹജീവികളെ സഹായിക്കലും വട്ടവടയിലെ കൊച്ചുകുടിലിൽ നിന്നെത്തിയ അഭിമന്യുവിന്റെ സ്വപ്‌നമായിരുന്നു. ക്യാമ്പസ് രാഷ്ട്രീയ ത്തിന്റെ കൊലക്കത്തിക്കിരയായി അഭിമന്യു ഇല്ലാതായപ്പോഴും അവന്റെ സ്വപ്‌നങ്ങള്‍ അനാഥമാകുന്നില്ല. ആ ആശയങ്ങൾ ഏറ്റെടുത്ത് അഭിമന്യുവിന്റെ ഓർമ്മകളോടും രക്തസാക്ഷിത്വത്തോടും ചേർന്ന് നിൽക്കുകയാണ് എസ് എഫ് ഐ.
അഭിമന്യുവിന്റെ സമത്വ സ്വപ്‌നങ്ങള്‍ ഓരോന്നായി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് എസ് എഫ് ഐ.
ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയെന്ന അവന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ എറണാകുളത്തെ അഭിമന്യു സ്മാരക മന്ദിരം ചവിട്ടു പടിയാകുമെന്നാണ് പ്രതീക്ഷ. പിന്നോക്ക വിഭാഗത്തിലെ കുട്ടികൾക്ക് കലൂരിലെ അഭിമന്യു സ്മാരകത്തില്‍ താമസിച്ച് പഠിക്കാം. അഭിമന്യു സ്‌മാരക ട്രസ്‌റ്റാണ് അതിനുള്ള സൗകര്യം ഒരുക്കുന്നത്.
Also Read- ഗാര്‍ഹിക സിലണ്ടറുകള്‍ക്ക് 25.50 രൂപ കൂട്ടി; പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല
പത്താം ക്ലാസ് കഴിഞ്ഞ 30 കുട്ടികള്‍ക്ക് ഇവിടെ താമസിച്ച് പഠിക്കാനാകും. പഠന യോഗ്യതയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. വിദേശ സര്‍വകലാശാലകളിലെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍, മത്സര പരീക്ഷാ പരിശീലനം, തൊഴില്‍ പരിശീലനം, വ്യക്തിത്വ വികസന ക്ലാസുകള്‍ തുടങ്ങിയവയ്‌ക്കും അവസരമൊരുക്കും. കോവിഡ് തീവ്രത കുറഞ്ഞാൽ പദ്ധതി നടപ്പാക്കും. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത 250 കുട്ടികള്‍ക്ക് അഭിമന്യു രക്തസാക്ഷിത്വദിനമായ രണ്ടിന് മൊബൈല്‍ഫോണ്‍ നല്‍കും.
ഊരുകളില്‍ അഭിമന്യുവിന്റെ സ്മരണാര്‍ഥം നിര്‍മിച്ച ലൈബ്രറികള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കായി പൊതു പഠനകേന്ദ്രം ഒരുക്കും. മാസത്തില്‍ ആദ്യ വെള്ളിയാഴ്ച കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് കുറയുമ്പോൾ ഊരുകളില്‍ നേരിട്ടെത്തി പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് എസ് എഫ് ഐ സെക്രട്ടറി സി എസ് അമല്‍ പറഞ്ഞു.
സി പി എം എറണാകുളം ജില്ലാ കമ്മിറ്റി പൊതുജനങ്ങളില്‍നിന്ന് സമാഹരിച്ച രണ്ടേമുക്കാല്‍ കോടി രൂപ ഉപയോഗിച്ച് ആറര സെന്റ് സ്ഥലത്താണ് അഭിമന്യു മന്ദിരം നിർമിച്ചത്. തൊഴിൽപരിശീലന കേന്ദ്രങ്ങള്‍, റഫറന്‍സ് ലൈബ്രറി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് താമസ-പഠന സൗകര്യം എന്നിവയാണ് സ്‌മാരകത്തിന്റെ ലക്ഷ്യം.
എസ് എഫ് ഐ യുടെ നേതൃത്വത്തിൽ അഭിമന്യുവിന്റെ ഓർമ്മ പുതുക്കി സംസ്ഥാനത്ത് പലയിടത്തും കുട്ടികൾക്കുള്ള നോട്ട് ബുക്കുകളുടെ വിതരണം നടന്നിരുന്നു. അഭിമന്യുവിന്റെ ഓർമ്മകളെ കൂടുതലായും വിദ്യാർത്ഥികളുടെ പഠന കാര്യങ്ങളുമായി ബന്ധപ്പെടുത്തി മുന്നോട്ട് കൊണ്ട് പോകാനാണ് എസ് എഫ് ഐ യുടെ തീരുമാനം. പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ ഉന്നമനത്തിൽ പ്രത്യക ശ്രദ്ധ നൽകാനും ലക്ഷ്യമിടുന്നുണ്ട്. വട്ടവടയിൽ അടക്കം ലൈബ്രറികൾ തുറന്നതും അത് കൊണ്ട് തന്നെയാണ്.
2019 ജൂലൈ രണ്ടിന് സി പി എം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ശിലയിട്ട സ്മാരകം 2020 ഡിസംബര്‍ 29 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്‌ച അഭിമന്യു രക്തസാക്ഷിത്വദിനത്തിൽ കോവിഡ് മാനദണ്ഡംപാലിച്ച് അനുസ്‌മരണച്ചടങ്ങുകളും നടത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abhimanyu, Abhimanyu Maharajas, Abhimanyu SFI, Abhimanyu vattavada, Sfi