തിരുവനന്തപുരം: വേനല്‍ച്ചൂടിനെ നേരിടാൻ പക്ഷിമൃഗാദികൾക്ക് പുതിയ ക്രമീകരണവുമായി തിരുവനന്തപുരം മൃഗശാല. അനാക്കോണ്ടയുടെ മുറിയിൽ എയർ കണ്ടീഷൻ സ്ഥാപിച്ചു. അതിനൊപ്പം കടുവകൾക്ക് കുളിക്കാനായി ഷവറും ഘടിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം മൃഗങ്ങളുടെ ഭക്ഷണ മെനുവിൽ കൂടുതൽ പഴവർഗങ്ങൾ ഉൾപ്പെടുത്തിയതായും മൃഗശാല അധികൃതർ അറിയിച്ചു.
മൃഗങ്ങളുടെ ഭക്ഷണമെനുവിൽനിന്ന് ചിക്കൻ ഒഴിവാക്കി പകരം പോത്തിറച്ചി, മാട്ടിറച്ചി എന്നിവ കൂടുതലായി ഉൾപ്പെടുത്തി. മൃഗശാലയിലെ നോൺ വെജ് ഭക്ഷിക്കുന്ന മൃഗങ്ങൾക്ക് ഒരു ദിവസം 94 കിലോ മാംസമാണ് വാങ്ങുന്നത്. മൽസ്യത്തിന്‍റെ അളവ് 61 കിലോയായി വർദ്ദിപ്പിച്ചിട്ടുണ്ട്.
സിംഹം, കടുവ, പുലി എന്നിവയ്‌ക്കാണ് കൂടുതൽ നോൺ വെജ് വിഭവങ്ങൾ വേണ്ടിവരുന്നത്. ഇവയ്ക്കായി ദിവസം ശരാശരി നാല് കിലോ മാംസമാണ് വേണ്ടത്. ഈ മൃഗങ്ങളുടെ കൂട്ടിൽ ഷവർ ഘടിപ്പിച്ചിട്ടുണ്ട്. തണുപ്പുള്ള വെളത്തിൽ അര മണിക്കൂറോളം നീണ്ടുനിൽക്കുന്ന കുളിക്കുശേഷമാണ് ഭക്ഷണം നൽകുന്നത്.
പകല്‍ താപനില കൂടുന്നതിനനുസരിച്ച് ശരീരോഷ്‌മാവ് നിലനിറുത്താന്‍ കടുവകള്‍ക്ക് ഇടനേരങ്ങളില്‍ ഹോസ് ഉപയോഗിച്ച് വെളളമടിച്ച് കൊടുക്കും. ഇതിന് പുറമെയാണ് പുതിയതായി ഷവറും കടുവയുടെ കൂടുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. സാധാരണ കടുവയ്‌ക്ക് ഒരു നേരം മാത്രമാണ് കുളി.
പരിധിയിൽ കവിഞ്ഞ ഉഷ്ണം താങ്ങാനാകാത്ത കരടികൾക്കായി പ്രത്യേക ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെയും വൈകിട്ടും കഴിക്കാന്‍ ഐസ് കഷ്‌ണങ്ങള്‍ കൂട്ടില്‍ വച്ച് കൊടുക്കും. തണ്ണീര്‍മത്തനും മുന്തിരിയും ബക്കറ്റിലിട്ട ശേഷം വെള്ളം നിറച്ച് ഫ്രീസറില്‍ വച്ച് കട്ടിയാക്കിയാണ് നല്‍കുന്നത്. രാവിലെയും ഉച്ചയ്ക്കുശേഷവും കരിടകൾക്ക് ദേഹത്തേക്ക് വെള്ളമടിച്ചു നൽകും. കൂടാതെ ആപ്പിൾ, മുന്തിരി, വാഴപ്പഴം, വെള്ളരി എന്നിവയും നൽകും. ഫ്രീസറിൽവെച്ച് തണുപ്പിച്ച തണ്ണിമത്തനാണ് ഹിമക്കരടികളുടെ രാവിലത്തെ ഭക്ഷണം. ഇവയ്ക്കായി ഒരു ദിവസം ഏഴ് കിലോയോളം തണ്ണിമത്തനാണ് വേണ്ടിവരുന്നത്.
മൃഗങ്ങൾക്ക് പുറമെപക്ഷികളുടെ മെനുവിലും മാറ്റങ്ങളുണ്ട്. പഴങ്ങള്‍ക്കൊപ്പം കൂടുതല്‍ പച്ചക്കറികളും പക്ഷികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. കാബേജ്, കാരറ്റ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയെല്ലാം പക്ഷികളുടെ ഭക്ഷണമെനുവിലുണ്ടാകും. പപ്പായ, മുന്തിരി,ആപ്പിള്‍,ഓറഞ്ച് എന്നിവയെല്ലാം ചേര്‍ന്ന ‘ഫ്രൂട്ട് സലാഡും’ പക്ഷികള്‍ക്ക് ദുവസേന നല്‍കി വരുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lion, Thiruvananthapuram, Thiruvananthapuram zoo, Tiger