രാവിലെ പത്ത് മണിയോടെ കൊല്ലം കൊട്ടാരക്കര ദേശീയ പാതയിൽ ചന്ദനത്തോപ്പിന് സമീപമായിരുന്നു അപകടം. കുണ്ടറ ഭാഗത്തേക്ക് പോവുകയായിരുന്ന ഇരവിപുരം ചകിരിക്കട സ്വദേശി സലീമാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. സലീം സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിൽ ലോറി തട്ടി നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് കയറുകയായിരുന്നു. അപകട നടന്ന സ്ഥലത്തിന് കുറച്ചടുത്തായി പൊലീസ് വാഹനം നിർത്തിയിട്ടിരിപ്പുണ്ടായിരുന്നു.
വാഹന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഇവിടെ പൊലീസ് വാഹനം ഉണ്ടായിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പൊലീസിനെ കണ്ട ബൈക്ക് യാത്രികൻ തൻ്റെ വാഹനം വെട്ടി തിരിച്ചതാണ് അപകട കാരണമെന്ന് ആരോപിച്ച് നാട്ടുകാർ തടിച്ച് കൂടിയത് നേരിയ സംഘർഷത്തിനിടയാക്കി. നാട്ടുകാർ സംഘടിച്ച് പൊലീസ് വാഹനം തടഞ്ഞിട്ടു തുടർന്ന് കുണ്ടറ സി.ഐ. ജയകൃഷ്ണൻ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഇവർ വഴങ്ങിയില്ല.
Also Read
മുന്‍ ഡിജിപിയുടെ വീട്ടിലെ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന അപൂര്‍വയിനം ബോണ്‍സായി മോഷ്ടിച്ച രണ്ടു പ്രതികളിലൊരാൾ പിടിയില്‍
പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. എ എസ്.പി മധുസൂദനൻ
സംഭവസ്ഥലത്ത് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോയത്. പൊലീസിൻറെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പരിശോധിക്കാമെന്ന ഉറപ്പിൻമേൽ നാട്ടുകാർ പൊലീസ് വാഹനം വിട്ട് നൽകി. എന്നാൽ അപകടത്തിൻ്റെ സി.സി.ടി.വി.ദൃശ്യങ്ങൾ പുറത്ത് വന്നു.
ലോറിയുടെ പിഴവാണ് അപകട കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഒരേ ദിശയിലായിരുന്നു ഇരുചക്രവാഹനവും ലോറിയും സഞ്ചരിച്ചിരിച്ചത്. പോലീസ് ലോറിക്കു കൈ കാണിച്ചപ്പോൾ മുന്നിലുണ്ടായിരുന്ന ഇരുചക്രവാഹന യാത്രികൻ പെട്ടെന്ന് ബ്രേക്ക് ചെയ്തുവെന്നും നാട്ടുകാരിൽ ചിലർ പറയുന്നു. കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്.
സലീമിൻ്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് വാഹനം തടഞ്ഞിട്ടതിനും, പോലീസിൻ്റെ ജോലി തടസപ്പെടുത്തിയതിനുമെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.