കൊച്ചി: വൈപ്പിനിൽനിന്നുള്ള ബസുകൾക്ക് കൊച്ചി നഗരത്തിലേക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി നടി അന്നാ ബെൻ. കഴിഞ്ഞ 18 വർഷമായി വൈപ്പിൻ ബസുകൾ ഹൈക്കോടതി കവലയിലെത്തി മടങ്ങേണ്ടുന്ന ദുരവസ്ഥയിലാണെന്നാണ് അന്നാ ബെൻ മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. സെന്‍റ് തെരേസാസിൽ വിദ്യാർഥിയായിരുന്ന കാലം മുഴുവൻ ഈ ബുദ്ധിമുട്ട് താൻ അനുഭവിച്ചിരുന്നതാണ്. ഇപ്പോൾ പാലം വന്നു, ബസുകൾ വന്നു. എന്നിട്ടും വൈപ്പിൻ കരയെ ഇന്ന് നഗരത്തിന്റെ പടിവാതിൽക്കൽ നിർത്തിയിരിക്കുകയാണ്. ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും നഗരത്തിലേക്ക് ബസുകൾ വന്നിട്ടും വൈപ്പിൻ ബസുകൾക്കു മാത്രമാണ് ഹൈക്കോടതി വരെ മാത്രം പ്രവേശനം പരിമിതപ്പെടുത്തുന്നതെന്നും അന്നാ ബെൻ ചൂണ്ടിക്കാണിക്കുന്നു.
നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ടവർ ഹൈക്കോടതി ജങ്ഷനിൽ എത്തി നഗരത്തിലെ മറ്റിടങ്ങളിലേക്കുള്ള ബസുകൾ പിടിക്കണം എന്നതിനാൽ സാധാരണക്കാരായ ആയിരക്കണക്കിന് സ്ത്രീകൾക്ക് ഇതു കൊണ്ടുള്ള അധികച്ചെലവ് താങ്ങാനാവാത്തതാണ്. ബസുകളുടെ നഗരപ്രവേശനത്തിനായി വൈപ്പിൻ നിവാസികൾ നിരന്തര സമരത്തിലാണ്. വൈപ്പിൻ ബസുകൾക്ക് നഗരപ്രവേശനം അനുവദിക്കണോ എന്ന കാര്യത്തിൽ നാറ്റ്പാക് ഒരു പഠനം നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ട് നഗര പ്രവേശനത്തിന് അനുകൂലമാണ് എന്ന് അറിയുന്നതായും അന്നാ ബെൻ കത്തിൽ പറയുന്നു.
വൈപ്പിൻകാരോടുള്ള അവഗണന ഒരു തുടർക്കഥയായി മാറുകയാണ്. സ്ഥാപിത താത്പര്യക്കാരും ചില ഉദ്യോഗസ്ഥരും ഉയർത്തുന്ന നിയമത്തിന്റെ നൂലാമാലകൾ ഉറച്ച തീരുമാനം എടുക്കാൻ കഴിവുള്ള മുഖ്യമന്ത്രിക്ക് നിഷ്പ്രയാസം മറികടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നടി കത്തിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.