കൊച്ചി: ബലാത്സംഗ കേസിൽ ( rape case) പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു(Vijay Babu)ഒളിവിലെന്ന് എറണാകുളം ഡിസിപി വിയു കുര്യാക്കോസ്. ബലാത്സംഗ പരാതി നൽകിയ നടിയുടെ പേര് പുറത്തുവിട്ടതിനു പിന്നാലെയാണ് ഒളിവിൽ പോയത്. ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുക്കും.
പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനിടയിൽ വിജയ് ബാബു ദുബായിലാണെന്നും വാർത്തകളുണ്ട്. അതേസമയം വിജയ് ബാബുവിനെതിരായ പരാതിക്കാരിയുടെ മൊഴിയെടുപ്പും വൈദ്യ പരിശോധനയും പൂർത്തിയാക്കി.
ബലാത്സംഗകേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാനാകില്ല. അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാന്‍ സാധിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതി നൽകിയത്. വിഷയത്തെ സംബന്ധിച്ച് വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.
സിനിമ രംഗത്ത് പുതുമുഖമായ തന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് വിജയ് ബാബു തന്‍റെ വിശ്വാസം നേടിയെടുത്തു. വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിന്റെ മറവിൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് നടിയുടെ ആരോപണം.
Also Read-ബലാത്സംഗ കേസ്: വിജയ് ബാബുവിന്റെ അറസ്റ്റിന് സാധ്യത; ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ്
വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇര വിജയ് ബാബുവിനെതിരായ പരാതിയില്‍ വിശദീകരണം നല്‍കിയത്.
എന്നാൽ ഈ കേസില്‍ താനാണ് ഇര എന്നായിരുന്നു ഫേസ്ബുക്കിൽ വിജയ് ബാബു മറുപടി നൽകിയത്. നടി തനിക്കയച്ച നാനൂറോളം മെസേജുകളുടെ സ്ക്രീൻ ഷോട്ടുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു. കൂടാതെ പരാതി നൽകിയ നടിയുടെ പേരും വെളിപ്പെടുത്തി. കൂടാതെ നടിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും വിജയ് ബാബു പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: #MeToo, Producer Vijay Babu, Rape case, Vijay Babu