കോഴിക്കോട്: ശനിയാഴ്ച്ച പകൽ കാട് കാണാൻ പോയി വനത്തിൽ അകപ്പെട്ട രണ്ട് യുവാക്കളെയാണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ലോക്ക് ഡൗൺ ലംഘിച്ച് കട്ടിപ്പാറ അമരാട് വനത്തിൽ പ്രവേശിക്കുകയും, വനത്തിൽ നിന്നും വഴിതെറ്റി കാട്ടിൽ അകപ്പെടുകയും ചെയ്ത കാസർഗോഡ് സ്വദേശികളായ മുഹമ്മദ്, സഹോദരൻ അബ്ദുള്ള എന്നിവരെയാണ് കണ്ടെത്തിയത്.
താമരശേരിയിൽ ബന്ധു വീട്ടിലെത്തിയ ഇരുവരും ശനിയാഴ്ച പകൽ കാട്ടിലേക്ക് യാത്ര തിരിക്കുക ആയിരുന്നു. നേരം ഏറെ വൈകിയും വനത്തിന് സമീപം വാഹനം റോഡരികിൽ കിടക്കുന്നതു കണ്ട് നാട്ടുകാരാണ് അദ്യം ഫോസ്റ്റിൽ വിവരമറിയിച്ച്. രാത്രി മുതൽ പോലീസ്, വനം വകുപ്പ്, ദ്രുത കർമ്മ സേന, ഫയർ ഫോഴ്‌സ്, നാട്ടുകാർ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരും തിരച്ചിൽ ആരംഭിച്ചിരുന്നു. വനാതിർത്തിയിൽ നിന്നും 15 കിലോമീറ്ററോളം ഉള്ളിലായിരുന്നു ഇരുവരും അകപ്പെട്ടത് . ശക്തമായ മഴയും, കാറ്റും മൂലം ദുർഘടം പിടിച്ച പാതയിലൂടെയും രാത്രി സഞ്ചരിക്കാനുള്ള ബുദ്ധിമുട്ട് കാരണം രാത്രിയിൽ തന്നെ ഇവരുടെയും അടുത്ത് എത്തിചേരുവാൾ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിരുന്നില്ല. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇന്ന് പുലർച്ചെ 7.15 ഓടെയാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ കൈയ്യ് വശം ഫോൺ ഉണ്ടായിരുന്നതാണ് രക്ഷാപ്രവർത്തകർക്ക് ഏറെ സഹായകരമായത്.
കാട്ടിൽ അകപ്പെട്ടവരെ തിരിച്ചറിഞ്ഞതോടെ വനം വകുപ്പ് ഇവരുടെ ബന്ധുക്കളിൽ നിന്നും നമ്പർ വാങ്ങി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. മൊബൈലിന് റെയിഞ്ച് ഉണ്ടായിരുന്നതിനാൽ ഇരുവരും കാട്ടിൽ വഴിയറിയാതെ അകപ്പെട്ടത് തിരിച്ചറിഞ്ഞ വനം വകുപ്പ് ജീവനക്കാർ രക്ഷാപ്രവർത്തനത്തിനായി വിവിധ വകുപ്പുകളുടെ സഹായം തേടുകയായിരുന്നു.
മണിക്കൂറുകൾ കാട്ടിൽ കഴിഞ്ഞ ഇരുവരും ഏറെ ഭയപ്പെട്ടിരുന്നതിനാൽ ക്ഷീണിതരായിരുന്നു. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തകർ കരുതലോടെയാണ് ഇരുവരെയും കൂട്ടി കൊണ്ടു വന്നത്. ഇരുവർക്കുമെതിരെ അനധികൃതമായി വനത്തിൽ പ്രവേശിച്ചതിന് വനം വകുപ്പും ലോക് ഡൗൺ ലംഘിച്ചതിന് താമരശ്ശേരി പൊലീസും കേസെടുക്കും.
കാട്ടിൽ പോകുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.
കാട്ടിലേക്കൊരു യാത്ര പുറപ്പെടുന്നതിനു ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യുവാനാണ്. എവിടെയാണ് പോകുന്നതെന്നും എന്താണ് അവിടെ കാണുവാനുള്ളതെന്നും കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ ആ പ്രത്യേക സ്ഥലത്ത് എന്തൊക്കെ അറിഞ്ഞിരിക്കണമെന്നും ആദ്യം തന്നെ ശ്രദ്ധിക്കണം. അതിനുവേണ്ട മുന്‍കരുതലുകൾ ഒരുക്കി മാത്രമേ യാത്ര പ്ലാന്‍ ചെയ്യാവൂ.
പുറമേ നടക്കുന്നതു പോലെ ബഹളങ്ങളുമായി കാടിനുള്ളിലേക്ക് കയറാതിരിക്കുക. ബഹളം വയ്ക്കാതെ നടക്കാൻ പറ്റാത്തവർ കാടിനുള്ളിലേക്ക് പോവാതിരിക്കുക. മനുഷ്യരുടെ ലോകമല്ല കാട്. അത് അവിടെ വസിക്കുന്നവരുടേതാണ് എന്ന ബോധ്യത്തോടെ, നമ്മൾ അവിടെ നടത്തുന്നത് ജീവികളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള കടന്നു കയറ്റമാണ് എന്ന് മനസ്സിലാക്കി വിവേക പൂർവ്വം പോകാം. മൊബൈൽ ഫോൺ ഓഫ് ചെയ്തു തന്നെ സൂക്ഷിക്കുക. ഫോട്ടോ എടുക്കുമ്പോൾ സുരക്ഷിതമായ അകലം പാലിക്കുക.
ഓറഞ്ച് ഫ്ലൂറസെന്റ് മുതലായ നിറങ്ങൾ കാടിനുള്ളിൽ ഉപയോഗിക്കാതിരിക്കുക. കാടിനോട് ചേർന്ന പച്ച നിറം വേണം ഉപയോഗിക്കുവാൻ. ചുവപ്പ്, റോസ് മുതലായ മൃഗങ്ങളെ പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കാം. കുത്തിക്കയറുന്ന തരത്തിലുള്ള ലോഷനുകളും പെർഫ്യൂമുകളും കഴിവതും കാട്ടിലേക്കുള്ള യാത്രയിൽ വേണ്ടന്നു വയ്ക്കാം.
മൃഗങ്ങൾ സ്ഥിരമായ സഞ്ചരിക്കുന്ന പാതകളിലൂടെ കടന്നു പോകുന്നത് ഒഴിവാക്കുക. അവയുടെ സ്വൈര്യ സഞ്ചാരത്തിന് കോട്ടം തട്ടാത്ത വിധത്തിലുള്ള വഴി വേണം തിരഞ്ഞെടുക്കുവാൻ. മാത്രമല്ല, കാടിനുള്ളിൽ വിശ്രമിക്കുമ്പോൾ മൃഗങ്ങൾക്ക് പെട്ടന്ന് എത്തിപ്പെടുവാൻ കഴിയാത്ത സ്ഥലം തിരഞ്ഞെടുക്കുക.
പോകുന്ന സ്ഥലത്തേക്കുറിച്ച് അറിയുന്നവരോട് ചോദിച്ച് മുൻകൂട്ടി മനസ്സിലാക്കുക.. പ്രദേശവാസികളെ പരിചയമുണ്ടെങ്കിൽ സ്ഥലത്തെക്കുറച്ചും അതിന്റെ ഘടനയെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും മുന്‍കൂട്ടി ചോദിച്ച് മനസ്സിലാക്കുക. വഴി ഒക്കെ അറിഞ്ഞിരിക്കുന്നത് യാത്രയിൽ ഏറെ സഹായിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Forest department, Rescue Efforts