പീരുമേട്: ജീവിച്ചിരിക്കുന്ന അച്ഛന് മരിച്ചെന്ന് കാട്ടി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ ഇടുക്കി പരുന്തുംപാറയിലെ ആത്മഹത്യാ മുനമ്പില്‍ കാണാതായതായി പരാതി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ആത്മഹത്യാ മുനമ്പിൽ ബാഗും ചെരുപ്പും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇരുട്ടായതും പ്രതികൂല കാലാവസ്ഥയുമായതിനാൽ തിരച്ചിൽ തുടരാനായില്ല. ബാഗ് തുറന്ന് നടത്തിയ പരിശോധനയിലാണ് പാമ്പനാര്‍ റാണികോവില്‍ സ്വദേശിയുടേതാണ് തിരച്ചറിഞ്ഞത്. കൊക്കയിലേക്ക് ചാടിയതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ഇല്ലെന്നാണ് അഗ്നിരക്ഷാ സേന പറയുന്നത്. പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Also Read- മരിക്കാത്ത പിതാവിന് ആദരാഞ്ജലിയുമായി മകന്റെ ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് നേതാവായ മുൻ ജനപ്രതിനിധിക്ക് അനുശോചന പ്രവാഹം
പിതാവിന്റെ ചിത്രത്തോടൊപ്പം ‘ആർഐപി, ഐ മിസ് യു’ എന്നിങ്ങനെ ചേർത്താണ് കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ മൂപ്പത്തിനാലുകാരനായ യുവാവ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ഇടുക്കി ജില്ലയിലെ പീരുമേട്ടിലെ കോണ്‍ഗ്രസ് നേതാവും മുന്‍ ജനപ്രതിനിധിയുമാണ് യുവാവിന്റെ പിതാവ്.
ഇളയമകന്റെ വാട്സാപ്പിൽ വന്ന സന്ദേശത്തിൽ നിന്നാണ് സ്വന്തം മരണ വാര്‍ത്ത പിതാവ് അറിയുന്നത്. ഫേയ്സ്ബുക്ക് പോസ്റ്റ് കണ്ട് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു അടക്കം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കുടുംബവഴക്കിനെ തുടർന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റെന്നായിരുന്നു ബന്ധുക്കൾ കഴിഞ്ഞ ദിവസം നൽകിയ സൂചന. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയുണ്ടായ ആശയക്കുഴപ്പങ്ങൾ അവസാനിക്കുന്നതിനിടിയിലാണ് യുവാവിനെ കാണാതാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.