തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്ന ആവശ്യവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.കെ ബാലന്‍ രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ മേഖലയിൽ സാമൂഹ്യ നീതി ഉറപ്പാക്കാന്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ. ലക്ഷങ്ങളും കോടികളും കോഴ നല്‍കാന്‍ കെല്‍പ്പുളളവര്‍ക്ക് മാത്രമാണ് നിലവില്‍ ഇത്തരം സ്ഥാപനങ്ങളിൽ നിയമനം ലഭിക്കുന്നതെന്നും എ കെ ബാലൻ ചൂണ്ടിക്കാട്ടി.
കോഴയായി മാനേജ്മെന്‍റുകള്‍ വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്ന് എ കെ ബാലന്‍ ചോദിച്ചു. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്കാര്‍ക്ക് നിയമനമില്ല. പിഎസ്‍സിക്ക് വിട്ടാല്‍ അനാവശ്യ നിയമനങ്ങള്‍ ഒഴിവാക്കാം. സാമ്പത്തിക ബാധ്യതയും കുറയ്ക്കാൻ സാധിക്കും. രണ്ടാം പിണറായി സര്‍ക്കാര്‍ ഈ നീക്കത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷയെന്ന് എ. കെ ബാലന്‍ പറഞ്ഞു. എംഇഎസും എസ്എന്‍ഡിപിയും ഈ നിര്‍ദ്ദേശത്തോട് യോജിച്ചിട്ടുണ്ട്. മറ്റ് സമുദായങ്ങളും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു രണ്ടാം വിമോചന സമരം ഇനി കേരളത്തില്‍ സാധ്യമല്ലെന്നും എ. കെ ബാലന്‍ പറഞ്ഞു.
എയ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന ആവശ്യവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ രംഗത്തെത്തിയിരുന്നു. അതിന് മുമ്പ് എം.ഇ.എസ് ചെയർമാൻ ഫസൽ ഗഫൂറും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. മറ്റ് മാനേജ്‌മെന്റുകളും തയാറാണെങ്കിൽ എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം സർക്കാരിനു വിട്ടുകൊടുക്കാമെന്നാണ് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയത്. പി.എസ്.സി വഴി നിയമനം നടത്തുമ്പോൾ ഈഴവ സമുദായം നേരിട്ട അനീതി വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇവിടെ ജനസംഖ്യ കുറവുള്ള സമുദായങ്ങൾ കൂടുതൽ സ്ഥാപനങ്ങൾ കൈവശം വെച്ചിരിക്കുകയാണെന്നും, അവിടെയെല്ലാം നിയമനം നടത്തുന്നത് മാനേജ്മെന്‍റും ശമ്പളം നൽകുന്നത് സർക്കാരുമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇത് എന്ത് ജനാധിപത്യമാണ്. കേരളത്തിൽ മാത്രമാണിതുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ജനസംഖ്യയിൽ സമുദായാവസ്ഥയിൽ ഉണ്ടായ മാറ്റവും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇവിടെ ചില വിഭാഗങ്ങൾ ജനസംഖ്യയിൽ വളർച്ച നേടിയപ്പോൾ 33 ശതമാനമുണ്ടായിരുന്ന ഈഴവ സമുദായം 25 ശതമാനമായി കുറഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇവിടെ സംവരണം പോലും അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചേർത്തല പൂച്ചക്കലിൽ മൈക്രോ ഫിനാൻസ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങൾ പറഞ്ഞത്.
അതേസമയം എയ്ഡഡ് സ്കൂൾ കോളേജുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങളിൽ സർക്കാർ ഇടപെടുമെന്ന സൂചന ശക്തമാകുകകയാണ്. അതിന്‍റെ ഭാഗമായാണ് നിയമനങ്ങളിൽ ഭിന്നശേഷി സംവരണം ഉറപ്പാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയത്. ഈ മേഖലയിൽ ഏറെ കാലമായി നിലനിന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.