കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ വിചാരണത്തടവുകാരെ വിട്ടയക്കുമ്പോള്‍ അലനും ത്വാഹയും ഇപ്പോഴും ജയിലില്‍ കഴിയേണ്ടിവരുന്നത് നിരാശാജനകമാണെന്ന് മനുഷ്യാവകാശ സമിതി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാറിനു മുഖ്യമന്ത്രി നേരത്തെ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയത് ഗുരുതരമായ ഒരു കുറ്റവും അവരുടെ കാര്യത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ്. അതിനാല്‍ ഇനിയും വൈകാതെ അവര്‍ക്കു നീതി ഉറപ്പാക്കുന്നതിന് ജാമ്യത്തിനായി സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുക്കണമെന്നും അലന് ത്വാഹ മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെയുള്ള യുഎപിഎ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. 2019 നവംബർ ഒന്നിന് അറസ്റ്റിലായ രണ്ടു യുവാക്കളുടെയും കേസ് വിചാരണക്കായി കോടതിയുടെ മുമ്പിലെത്തുന്നത് ആറു മാസത്തിനു ശേഷമാണ്. ദീര്‍ഘമായ അന്വേഷണത്തിനു ശേഷവും കൃത്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ല.
രണ്ടുപേര്‍ക്കെതിരെയും യുഎപിഎ പ്രയോഗിക്കാനുള്ള കേരളാ പോലീസിന്റെ തീരുമാനം തെറ്റും നീതിരഹിതവുമായ നടപടിയായിരുന്നു എന്ന് കേസിന്റെ ഓരോ ഘട്ടത്തിലും കൂടുതല്‍ വ്യക്തമായി വരികയാണ്. നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് കേസിന്റെ തുടക്കം മുതല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇനിയെങ്കിലും അവര്‍ക്കു നീതി ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് കേരള സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. എന്‍ഐഎ കോടതിയില്‍ നിന്ന് അവര്‍ക്കു ജാമ്യം ലഭിക്കുന്നതിന് കേരള സര്‍ക്കാരിന് വേണ്ടി അപേക്ഷ നല്കാന് ആഭ്യന്തര വകുപ്പ് തയ്യാറാകണം. അതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
വിചാരണ വേളയില്‍ ജാമ്യം ലഭിക്കാതെ പോയാല്‍ വര്‍ഷങ്ങളോളം അവര്‍ ജയിലില്‍ കഴിയേണ്ടിവരും എന്ന് ഇത്തരം കേസുകളിലെ അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഇന്നത്തെ മാരകമായ പകര്‍ച്ചവ്യാധിയുടെ പരിതസ്ഥിതിയില്‍ ജയിലുകളിലെ അവസ്ഥ അതീവ ഗുരുതരമാണ്. ജാമ്യം ലഭിക്കാതെ രണ്ടുവിദ്യാര്‍ഥികള്‍ ജയിലുകളില്‍ ജീവിതം ഹോമിക്കേണ്ടി വരുന്നത് സകല മനുഷ്യാവകാശങ്ങളും അവര്‍ക്കു നിഷേധിക്കുന്നതിന് തുല്യമാകുമെന്നും സമിതി പ്രസിഡണ്ട് ബി.ആര്.പി ഭാസ്കറും കണ്‍വീനര്‍ ഡോ.ആസാദും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.