ആലപ്പുഴ: വിവാഹം ഒക്കെ നിശ്ചയിച്ചു കഴിഞ്ഞ ശേഷം വധു വരൻമാരിൽ ആർക്കെങ്കിലും കോവിഡ് പിടിപെട്ടാൽ എന്തു ചെയ്യും? അത്തരമൊരു സാഹചര്യത്തിൽ വരൻ കോവിഡ് പിടിപെട്ടതോടെ വധു പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയിലെത്തി വിവാഹ ചടങ്ങ് നടത്തേണ്ടി വന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് സംഭവം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വരന് കോവിഡ് -19 സ്ഥിരീകരിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അലപ്പുഴയിലെ കൈനകരി സ്വദേശികളായ ശരത് മോനും അഭിരാമിയും തമ്മിലുള്ള വിവാഹമാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ നടന്നത്.
വിദേശത്ത് ജോലി ചെയ്തിരുന്ന ശരത് വിവാഹത്തിനായാണ് നാട്ടിലെത്തിയത്. മുൻ നിശ്ചയപ്രകാരം ഏപ്രിൽ 25നാണ് വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ വിവാഹ ഒരുക്കങ്ങൾക്കിടെ ശരത് മോന് പോസിറ്റീവ് സ്ഥിരീകരിച്ചു. പിന്നീട് ശരത്തിന്റെ അമ്മയ്ക്കും വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി. ശരത്തും അമ്മ ജിജിമോളും ആലപ്പുഴ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലേക്ക് മാറ്റി.
ഇതോടെ വിവാഹം നടത്തിപ്പ് അനിശ്ചിതത്വത്തിലായി. എന്നാൽ വരന്റെ വധുവിന്റെയും ബന്ധുക്കൾ കൂടിയാലോചിച്ച് വിവാഹം മുൻ നിശ്ചയപ്രകാരം നടത്താൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ കളക്ടറിൽ നിന്നും മറ്റ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ആവശ്യമായ അനുമതികൾ വാങ്ങിയ ശേഷം കോവിഡ് വാർഡിനുള്ളിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് വധു പിപിഇ കിറ്റ് ധരിച്ച് കോവിഡ് വാർഡിനുള്ളിൽ എത്തി. വരന്റെ അമ്മ ദമ്പതികൾക്ക് താലിയും മാലയും എടുത്തു നൽകി. അങ്ങനെ വിവാഹം മുടക്കമില്ലാതെ നടത്താനായതിന്റെ ആശ്വാസത്തിലാണ് നവദമ്പതികൾ. വിവാഹശേഷം അഭിരാമി, ശരത്തിന്റെ വീട്ടിലേക്കു പോയി.
നേരത്തെ ആലപ്പുഴ ജില്ലയിൽ ഒരു വിവാഹം കോവിഡ് കാരണം വരന്റെ അസാനിദ്ധ്യത്തിൽ നടത്തേണ്ടി വന്നിരുന്നു. ആലപ്പുഴ ഭരണിക്കാവ് കട്ടച്ചിറയിൽ ജനുവരി 21നാണ് വ്യത്യസ്തമായ ഒരു വിവാഹ ചടങ്ങ് നടന്നത്. വരന് കോവിഡ് സ്ഥിരീകരിച്ചതോടെ അകന്ന ബന്ധത്തിൽപ്പെട്ട സഹോദരിയാണ് വധുവിന് താലി കെട്ടിയത്.
കട്ടച്ചിറ വടക്കതില്‍ സുദര്ശനന്- തങ്കമണി ദമ്പതിമാരുടെ മകള്‍ സൗമ്യയുടെ വിവാഹമാണ് വരന്റെ സാന്നിധ്യമില്ലാതെ നടന്നത്. വരന് ഓലകെട്ടിയമ്ബലം പ്ലാങ്കൂട്ടത്തില്‍ സുധാകരന് - രാധാമണി ദമ്പതിമാരുടെ മകന് സുജിത്തിനാണ് വിവാഹത്തിന് മുമ്പ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് സുജിത്തിനെ മാവേലിക്കരയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പനിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുജിത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. നൂറോളം പേരെ വിവാഹത്തിൽ പങ്കെടുപ്പിക്കുന്നതിനാണ് ഇരുകൂട്ടരും തീരുമാനിച്ചിരുന്നത്. എന്നാൽ വരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരുകൂട്ടരുടെയും ബന്ധുക്കൾ അങ്കലാപ്പിലായി. മൂന്നു മാസം മുമ്പ് നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മാറ്റിവെക്കേണ്ടെന്ന് സുജിത്തും വീട്ടുകാരും തീരുമാനിച്ചു. ഒടുവിൽ കൂടിയാലോചിച്ച് വരന്റെ സാന്നിധ്യമില്ലെങ്കിലും വിവാഹം നടത്താന്‍ ബന്ധുക്കള്‍ സമ്മതിക്കുകയായിരുന്നു. ഇതനുസരിച്ച് ബുധനാഴ്ച രാവിലെ 11.20- നും 11.40- നും ഇടയിൽ ഭരണിക്കാവ് കട്ടച്ചിറ മുട്ടക്കുളം ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങ് നടന്നു.
You may also like:ഭണ്ഡാരപ്പെട്ടിയിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ചു; ഒരു ലക്ഷം തിരികെ നൽകി മോഷ്ടാവ്സുജിത്തിന്റെ അകന്ന ബന്ധത്തിൽപ്പെട്ട സഹോദരി മഞ്ജുവാണ് സൗമ്യയുടെ കഴുത്തിൽ താലി ചാർത്തിയത്. സുജിത്തിന്റെ മാതൃസഹോദരി പുത്രിയാണ് മഞ്ജു. താലി ചാർത്തുക മാത്രമല്ല, സൗമ്യയുടെ കൈപിടിച്ച് മണ്ഡപത്തിന് പ്രദക്ഷിണം വെക്കുകയും, ദക്ഷിണ നൽകുകയും ചെയ്തു. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ആണെങ്കിലും സ്വന്തം വിവാഹം വീഡിയോ കോളിലൂടെ സുജിത്ത് വീക്ഷിക്കുന്നുണ്ടായിരുന്നു.
You may also like: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭർത്താവിന് മിന്നും വിജയം; സന്തോഷത്താൽ പ്രിയതമനെ തോളിലേറ്റി നടന്ന് ഭാര്യസുജിത്തുമായി സമ്പർക്കമുണ്ടായിരുന്ന വീട്ടുകാരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊന്നും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. ചടങ്ങുകൾ പൂർത്തിയായശേഷം സുജിത്ത് വീഡിയോ കോളിലൂടെ സൗമ്യയുമായി സംസാരിച്ചു.
You may also like- ശസ്ത്രക്രിയയിലൂടെ 28 കാരൻ ഉയരം വർദ്ധിപ്പിച്ചു; അഞ്ചടി 11 ഇഞ്ച് ആറടി ഒരിഞ്ചായിമുംബൈയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് സുജിത്ത്. കുടുംബത്തോടൊപ്പം അവിടെ സ്ഥിരതാമസമാണ്. വിവാഹത്തിനായാണ് ദിവസങ്ങൾക്ക് മുമ്പ് സുജിത്തും കുടുംബവും നാട്ടിലെത്തിയത്. തുടർന്ന് ക്വറന്റീൻ പൂർത്തിയാക്കി, വിവാഹത്തിന് രണ്ടു ദിവസം മുമ്പു നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. അസുഖം ഭേദമായി വിവാഹം ഒരിക്കൽ കൂടി നടത്താൻ കാത്തിരിക്കുകയാണ് സുജിത്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.