കൊച്ചി: തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൊന്നത് നഗരസഭ അധികൃതരുടെ അറിവോടെയെന്ന് അമിക്കസ്ക്യൂറി. നായ്ക്കളെ കൊന്ന ജീവനക്കാരുടെ മൊഴികൾ നഗര സഭ ഉദ്യോഗസ്ഥർക്കെതിരെ ആണെന്നും അമിക്കസ്ക്യൂറി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ മൊഴി എടുക്കുമെന്ന് ഹൈക്കോടതി നിയമിച്ച അമിക്കസ്ക്യൂറി അഡ്വക്കേറ്റ് സുരേഷ് മേനോൻ പറഞ്ഞു. തിങ്കളാഴ്ച്ചക്കകം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും അമിക്കസ്ക്യൂറി വ്യക്തമാക്കി.
തൃക്കാക്കര നഗരസഭാ അധികൃതരെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് അമിക്കസ്ക്യൂറിക്ക് നായയെ കൊലപ്പെടുത്തിയവർ നൽകിയ മൊഴി. നഗരസഭയിലെ ഉദ്യോഗസ്ഥരാണ് തെരുവുനായ്ക്കളെ കൊല്ലാൻ നിർദ്ദേശം നൽകിയത്. ഇതിനുവേണ്ട മരുന്ന് നഗരസഭ നൽകി. താമസിക്കുന്നതിന് സൗകര്യവും നഗരസഭ ഉദ്യോഗസ്ഥരാണ് ഏർപ്പാടാക്കി നൽകിയതെന്നും അമിക്കസ്ക്യൂറിക്ക് ഇവർ മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ മൊഴി രേഖപ്പെടുത്താൻ അമിക്കസ്ക്യൂറി തീരുമാനിച്ചത്.
Also Read- Assembly Ruckus Case Verdict: സർക്കാരിന് തിരിച്ചടി; പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറോട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇയാൾ ഇതുവരെ ഹാജരായിട്ടില്ല. മുൻകൂർ ജാമ്യത്തിനായി സജികുമാർ ഹൈക്കോടതിയെ സമീപിച്ചു. നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവരെ സഹായിക്കാനാണ് തനിക്കെതിരെയുള്ള മൊഴിയെന്ന് സജികുമാർ മുൻകൂർ ജാമ്യ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുള്ളത്.
നായ്ക്കളെ കൊലപ്പെടുത്തിയ കോഴിക്കോട് മാറാട് സ്വദേശികളായ പ്രബീഷ്, രഘു , രഞ്ജിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓരോ നായയെയും പിടികൂടുന്നതിന് ഉദ്യോഗസ്ഥർ കൂലി നല്‍കിയിരുന്നതായി ഇവർ പൊലീസിനു നൽകിയ മൊഴി. നഗരസഭയുടെ കമ്മ്യണിറ്റിഹാളില്‍ താമസസൗകര്യമോരുക്കിയതും ഉദ്യോഗസ്ഥർ ആണെന്നും അറസ്റ്റിലായവർ പറഞ്ഞിട്ടുണ്ട്.
നായ്ക്കളെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ നഗരസഭാധികൃതർക്കെതിരെ പ്രതിഷേധം ഉയരുകയാണ്. രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ തൃക്കാക്കര മുനിസിപ്പാലിറ്റി ഓഫീസിനു മുന്നിൽ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു. നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധക്കാർ റീത്ത് വയ്ക്കുകയും ചെയ്തു.മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ രാജിവെക്കണമെന്ന് മൃഗസ്നേഹികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
നായ്ക്കളെ കൊല്ലാൻ ഉത്തരവിട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. തെരുവുനായ്ക്കളെ കൊലപ്പെടുത്തുന്നവരെ ശിക്ഷിക്കാൻ ശക്തമായ നിയമം കേരളത്തിൽ നിലവിലില്ല. 50 രൂപ നൽകിയാൽ ജാമ്യം ലഭിക്കുന്ന അവസ്ഥയാണുള്ളത്. ഇതിന് മാറ്റം ഉണ്ടാകണം. തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നൂറിലധികം തെരുവുനായ്ക്കളെ ആണ് കൊന്നു കുഴിച്ചു മൂടിയത്. മാലിന്യ സംസ്കരണ കേന്ദ്രം സെമിത്തേരിക്ക് സമാനമായി മാറിയതായും രഞ്ജിനി ഹരിദാസ് പറഞ്ഞു. നിയമം സംരക്ഷിക്കേണ്ടവർ തന്നെയാണ് അത് ലംഘിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Killing dogs, Killing dogs in Thrikkakara, Thrikkakara, Thrikkakara Muncipality