കണ്ണൂർ: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനെ ആക്രമിച്ച കേസില്‍ എഎൻ ഷംസീര്‍ എം എൽ എയുടെ ഡ്രൈവര്‍ അറസ്റ്റില്‍. തലശ്ശേരി എരിയ കമ്മിറ്റി മുന്‍ ഓഫീസ് സെക്രട്ടറി രാജേഷാണ് പിടിയിലായത്. നസീറിനെ ആക്രമിച്ചത് രാജേഷിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
സി പി എമ്മിന്റെ പുല്യോട് ബ്രാഞ്ച് സെക്രട്ടറിയായ കതിരൂർ പുല്യോട് എൻ.കെ നിവാസിൽ എൻ.കെ രാജേഷിനെയാണ് അറസ്റ്റു ചെയ്തത്. നേരത്തെ അറസ്റ്റിലായ പ്രതി പൊട്ടിയം സന്തോഷിനെ ചോദ്യം ചെയ്തതിലാണ് രാജേഷിന്റെ പങ്ക് വ്യക്തമായത്. സംഭവദിവസം സന്തോഷ്, രാജേഷിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു.
രാജേഷിനെ ചോദ്യം ചെയ്തതോടെ പൊലീസിന് ചിത്രം വ്യക്തമാവുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തലശ്ശേരി ടൗണ്‍ സര്‍വീസ് ബാങ്ക് ജീവനക്കാരനും എ എന്‍ ഷംസീര്‍ എം എല്‍ എയുടെ മുന്‍ ഡ്രൈവറുമാണ് അറസ്റ്റിലായ രാജേഷ്. ഇതോടെ കേസില്‍ എഴ് പ്രതികള്‍ പിടിയിലായി. പൊട്ടിയം സന്തോഷിനെ ബിജെപി നേതാവ് എം പി സുമേഷിനെ ആക്രമിച്ച കേസില്‍ കഴിഞ്ഞ തിങ്കളാഴ്ച തലശ്ശേരി കോടതി ശിക്ഷിച്ചിരുന്നു.
ഇതിന് ശേഷമാണ് പൊലീസ് കോടതിയില്‍ അപേക്ഷ കൊടുത്ത് സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങിയത്. വധശ്രമം ആസൂത്രണം ചെയ്തത് സന്തോഷാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അത് രാജേഷിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആക്രമണത്തിന് പിന്നില്‍ എ എൻ ഷംസീര്‍ എം എല്‍ എക്ക് പങ്കുണ്ടെന്ന സംശയം സി ഒ ടി നസീര്‍ പല ആവര്‍ത്തി ശക്തമായി ഉന്നയിച്ചിരുന്നു.
ഷംസീറിന്റെ വിശ്വസ്തന് അറസ്റ്റലായത് സി ഒ ടി നസീര്‍ ഉന്നയിച്ച ആരോപണങ്ങൾ ശരി വെയ്ക്കുന്നതാണ്. ഷംസീറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യം ഇതോടെ ശക്തമാകും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.