സംസ്ഥാനത്തെ സ്കൂളുകളിലെ വാര്‍ഷിക പരീക്ഷകള്‍ക്ക് (Annual Exam) ഇന്ന് തുടക്കമാകും. ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ ഇന്ന് ആരംഭിക്കും. 34 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്.
എല്‍.പി ക്ലാസിലെ കുട്ടികള്‍ പരീക്ഷാ ദിവസങ്ങളില്‍ ക്രയോണുകള്‍, കളര്‍ പെന്‍സില്‍ തുടങ്ങിയവ കരുതണം. അഞ്ചു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്ക് ചോദ്യപേപ്പര്‍ നല്കി വാര്‍ഷിക മൂല്യനിര്‍ണയം നടത്തും. അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എട്ട്, ഒന്‍പത് ക്ലാസുകളിലെ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങളും ഉള്‍പ്പെടുത്തി. എല്ലാ പാഠഭാഗങ്ങളില്‍നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടാകും. എട്ട്, ഒന്‍പത് ക്ലാസുകളുടെ ചോദ്യ പേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേത് പോലെ ആയിരിക്കും.
പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് പരീക്ഷ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
പ്ലസ്ടു പരീക്ഷ മുപ്പതാം തീയതിയും എസ്.എസ്.എല്‍.സി 31നും തുടങ്ങും. കുട്ടികള്‍ നേരിട്ട് സ്കൂളിലെത്തി പരീക്ഷയെഴുതണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. എങ്കിലും ഏതെങ്കിലും കാരണത്താല്‍ സ്കൂളില്‍ എത്താൻ കഴിയാത്തവര്‍ക്ക് ഓണ്‍ലൈനായി പരീക്ഷ എഴുതാനും അവസരമുണ്ട്.
സംസ്ഥാനത്തെ മിക്ക സിബിഎസ്ഇ, ഐസി എസ് ഇ സ്കൂളുകളും 9 വരെയുള്ള ക്ലാസുകള്‍ക്ക് ഓണ്‍ലൈന്‍പരീക്ഷാ രീതി തുടരുകയാണ്. സംസ്ഥാന സിലബസിലെ പത്താം ക്ലാസ് പരീക്ഷ 31 നും പ്ലസ്ടു പരീക്ഷ 30 നും തുടങ്ങും. മോഡല്‍ പരീക്ഷയും റിവിഷനും കൂടാതെ ഓണ്‍ലൈന്‍ പഠന സഹായവും നല്‍കിയാണ് കുട്ടികളെ പൊതുപരീക്ഷയ്ക്കിരുത്തുന്നത്.
പാഠ്യപദ്ധതിയില്‍ അടിമുടി മാറ്റം; സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഊന്നല്‍, അക്ഷരമാല ഉള്‍പ്പെടുത്തും, കരിക്കുലം കമ്മിറ്റി രൂപീകരിച്ചു
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളില്‍ (Text Book) അടിമുടിമാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായി പുതിയ കരിക്കുലം കമ്മിറ്റി (Curriculum Committee) രൂപീകരിച്ചു. മലയാളം അക്ഷരമാല പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി (V.Sivankutty) വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയാകും പാഠപദ്ധതി പരിഷ്കരിക്കുക.
ലിംഗ നീതി, സമത്വം, ലിംഗ അവബോധം, ഭരണഘടന, കാന്‍സര്‍ പോലുള്ള മഹാരോഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തനങ്ങള്‍, മതനിരപേക്ഷത, സാമൂഹിക പ്രശ്നങ്ങള്‍, കല, സ്പോര്‍ട്സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി കമ്മിറ്റി ചര്‍ച്ച ചെയ്യും. ഇതിനായി അതത് രംഗത്തെ പ്രമുഖരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കരിക്കുലം സ്റ്റിയറിങ്, കോര്‍ കമ്മിറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കരിക്കുലം കോര്‍ കമ്മിറ്റികളുടെയും ചെയര്മാന്മാരാകും.
അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്നും അക്കാദമിക മികവിന്റെ മറ്റൊരും ശ്രേഷ്ഠ ഘട്ടത്തിന് ഇതിലൂടെ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അറിവിന്റെ ഉറവിടങ്ങളാണ്, അതിനനുസരിച്ച് അധ്യാപകരുടെ നിലവാരം ഉയര്‍ത്താന്‍ പ്രത്യേക പരിശീലനും പരീക്ഷയും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുസമൂഹത്തിന്റെ അഭിപ്രായവും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനങ്ങളിലേക്ക് കടക്കുക, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വേഗം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Education, Exam, Kerala exams