കണ്ണൂർ: കേരളം കേന്ദ്രമാക്കി ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര ബി ജെ പി സർക്കാരിനുമെതിരെ വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. ഇതിന്റെ പിന്നിൽ ലക്ഷദ്വീപിൽ കിണഞ്ഞ് ശ്രമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ജിഹാദി ഗ്രൂപ്പുകളാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരിക്കുന്നത്.
ദ്വീപിനെതിരെ കേരളത്തിലിരുന്ന് കാര്യമറിയാതെ പ്രസ്താവനകൾ ഇറക്കുന്ന കമ്മ്യൂണിസ്റ്റ് - കോൺഗ്രസ് - ലീഗ് നേതാക്കളുടെ സമീപനം ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കുന്ന ദ്വീപ് വാസികളെ ആശങ്കയിലാക്കി മുതലെടുപ്പ് നടത്താനാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
'ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര ബി ജെ പി സർക്കാരിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണ്.
ഇതിന്റെ പിന്നിൽ ലക്ഷദ്വീപിൽ കിണഞ്ഞ് ശ്രമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ജിഹാദി ഗ്രൂപ്പുകളാണ്. കഥയറിയാതെ കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തത് ഒട്ടും ശരിയായില്ല.
പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഗുജറാത്തുകാരനാണ് എന്നാണ് ഇവരുടെ പ്രചരണം, അത് എങ്ങിനെയാണ് കുറ്റമാകുന്നത്?
മുമ്പ് കോൺഗ്രസിന്റെ കാലത്ത് IAS , IPS ഉദ്യോഗസ്ഥരെയായിരുന്നു ഭരണാധികാരികളായി നിയമിച്ചു കൊണ്ടിരുന്നത്. മോദിജി അതിന് ഒരു മാറ്റം വരുത്തി. ബ്യൂറോക്രാറ്റുകൾക്ക് പകരം ബഹുജന നേതാവ്, അതാണ് പ്രഫുൽ പട്ടേൽ.
സ്ഥലം MPക്കും, ദ്വീപ് അടക്കിഭരിച്ച ചില കരാർ ലോബിക്കും അഴിമതിക്കാർക്കും ഈ അഡ്മിനിസ്ട്രേറ്ററെ തീരെ ദഹിച്ചിട്ടില്ല. അദ്ദേഹം അവിടെ ചാർജെടുത്ത് ഒരാഴ്ചക്കുളിൽ 'ക്ലീൻ ലക്ഷദ്വീപ്' പദ്ധതി നടപ്പിലാക്കി. കുട്ടികളും സ്ത്രീകളും മുതിർന്നവരും പങ്കെടുത്ത ആ പദ്ധതി വൻ വിജയയമായിരുന്നു. മാലിന്യ കൂമ്പരങ്ങളെല്ലാം കത്തിചമ്പലായി.
ഈ ഒരൊറ്റ പരിപാടി കൊണ്ട് ദ്വീപ് വാസികളുടെ മനം കവർന്ന നേതാവാണ് പ്രഫുൽ പട്ടേൽ. 100% മുസ്ലിംങ്ങൾ ഉള്ള ദ്വീപിൽ പട്ടേൽജി മദ്യം കൊണ്ടുവന്നു എന്നാണ് ഇവരുടെ വാദം. ഇത് പച്ച കള്ളമാണ്. ബംങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്ക് മദ്യം നൽകാം എന്ന് തീരുമാനിച്ചത് പി എം സയ്ദ് സാഹിബിന്റെ കോൺഗ്രസ് ഭരണകാലത്താണ്.
മാംസം നിരോധിച്ചു എന്നതാണ് മറ്റൊന്ന്. അത് ശരിയാണ്. സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ മാസം വേണ്ട എന്ന് തീരുമാനിച്ചു. വിദ്യാഭ്യാസരംഗത്ത് ഉള്ള വിദഗധരുടെ അഭിപ്രായം മാനിച്ചാണ് ഇത് ചെയ്തത്. ബീഫ് മാത്രമല്ലല്ലോ മാംസാഹാരം ചിക്കനും, മട്ടനും പെടുമല്ലോ?
പിന്നെ ഗുണ്ടാനിയമം നടപ്പിലാക്കി എന്നാണ് ആരോപണം. അതും ശരിയാണ്. പാർലമെന്റ് അംഗത്തിന്റെ ആഹ്വാനം കേട്ട് കുറച്ചാളുകൾ ഗുജറാത്തുകാരൻ ഗോബാക്ക് എന്ന് മുദ്രാവാക്യം വിളിച്ച് സെക്രട്ടറിയേറ്റ് അക്രമിച്ചു. കളക്ടറെ ഘെരാവോ ചെയ്തു. അവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു.
ഇതിനൊക്കെ അഡ്മിനിസ്ട്രേറ്ററെ ഭീകരനായി ചിത്രീകരിക്കുന്നതിൽ എന്തർത്ഥം! മറ്റൊരു സംഗതി ബിൽഡിംങ്ങ് റൂൾസ്, ലാൻഡ് അക്വസേഷൻ നടപടികളിൽ നിയമ നിർമ്മാണം നടത്താൻ പോകുന്നു എന്നാണ്. ഇതിൽ അല്പം യുക്തിയും സത്യവും ഉണ്ട്. ഈ കാര്യത്തിൽ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഇങ്ങനെ ദ്വീപു ജനതയുടെ അഭിപ്രായം ആരായുന്നത് ചരിത്രത്തിൽ ആദ്യമായാണ്.
മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്. അത് ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കി മാറ്റുക എന്നതാണ്. അതിന്റെ ഭാഗമായി 240 കോടി രൂപയ്ക്ക് അഗത്തി എയർപ്പോർട്ടിനെ വികസിപ്പിക്കും. സ്ഥലമെടുക്കുമ്പോൾ ചില സ്വകാര്യ റിസോർട്ടുകൾ പൊളിക്കേണ്ടി വരും. കവരത്തി തലസ്ഥാനത്തെ സ്മാർട്ട് സിറ്റിയാക്കാൻ റോഡുകൾ വീതി കൂട്ടേണ്ടി വരും.
ലക്ഷദീപിലെ മനോഹര കാഴ്ച ബീച്ചുകളാണ്. അവിടെയുളള അനധികൃത കൈയേറ്റങ്ങൾ ആദ്യം തന്നെ പൊളിപ്പിച്ചു. മത്സ്യത്തൊഴിലാളികൾക്ക് പകരം നല്ല സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചിട്ടുമുണ്ട്. ഇതൊക്കെയാണ് യാഥാർത്ഥ്യം. ഇത് ദ്വീപ് വാസികൾക്ക് നല്ലത് പോലെ അറിയാം. ദ്വീപിനെതിരെ കേരളത്തിലിരുന്ന് കാര്യമറിയാതെ പ്രസ്താവനകൾ ഇറക്കുന്ന കമ്മ്യൂണിസ്റ്റ് - കോൺഗ്രസ് - ലീഗ് നേതാക്കളുടെ സമീപനം ശാന്തിയും, സമാധാനത്തോടെയും ജീവിക്കുന്ന ദ്വീപ് വാസികളെ ആശങ്കയിലാക്കി മുതലെടുപ്പിനാണ്.
ദ്വീപിലെ ജനങ്ങൾ എന്നും ദേശീയധാരയിൽ ഇഴുകി ഉയർന്ന് ജീവിച്ച നല്ല ഭാരതീയരാണ്. നിങ്ങളുടെ കുത്തിതിരിപ്പ് രാഷ്ട്രീയം ഇവിടെ വിലപ്പോകില്ല. ഇന്ന് ദീപിലെ ബി ജെ പി പ്രവർത്തക യോഗം വെർച്ചലായി ചേർന്നു. പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയും പ്രഭാരി എന്ന നിലയിൽ ഞാനും പങ്കെടുത്തു. അസത്യ പ്രചരണത്തെ അപലപിച്ചു.'
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിൽ നടപ്പാക്കുന്ന പുതിയ നയങ്ങൾക്ക് എതിരെ ലക്ഷദ്വീപിലും പുറത്തും പ്രതിഷേധം ഉയരുകയാണ്. രാഷ്ട്രീയനേതാക്കൾക്കൊപ്പം നിരവധി സിനിമാതാരങ്ങളും സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ap abdulla kutti, AP Abdullakkutty, Lakshadweep, Lakshadweep row