ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ജനവാസമേഖലകളിൽ ഭീതി പരത്തിയ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വിജയം. മയക്കുവെടിയേറ്റ ആനയെ താപ്പാനകള്‍ നിയന്ത്രണത്തിലാക്കി. കാലില്‍ വടംകെട്ടി, കണ്ണു മൂടി ലോറിയില്‍ കയറ്റി അരിക്കൊമ്പനെ മറ്റൊരു കാട്ടിലേക്ക് മാറ്റും. പുതിയ കാട്ടില്‍ ഇറക്കിവിടും മുമ്പ് നിരീക്ഷണത്തിനായി റേഡിയോ കോളര്‍ ഘടിപ്പിക്കുന്നുണ്ട്.
ആനയെ പിടികൂടാനുള്ള ശ്രമത്തിന്റെ രണ്ടാം ദിവസം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വനംകുപ്പിന്റെ ദൗത്യസംഘത്തിന് വെടിവയ്ക്കാനായത്. ഉച്ചയ്ക്ക് 11.55ന് ആദ്യ മയക്കുവെടി വച്ചു. തുടര്‍ന്നു ബൂസ്റ്റര്‍ ഡോസും നല്‍കിയ ശേഷമാണ് അരിക്കൊമ്പന്‍ മയങ്ങിയത്. കുന്നിന്‍ മുകളില്‍നിന്ന ആനസമതലപ്രദേശമായ സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തുന്നതുവരെ കാത്തുനിന്ന ശേഷമാണ് സംഘം വെടിവച്ചത്.
കഴിഞ്ഞദിവസം ഒൻപത് മണിക്കൂർ തിരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. വൈകിട്ട് മൂന്നിന് ദൗത്യസംഘം ശ്രമം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. ഇന്ന് രാവിലെത്തന്നെ ആരംഭിച്ച തിരച്ചിലിൽ അരിക്കൊമ്പനെ സിങ്കുകണ്ടത്ത് കണ്ടെത്തി. പിന്നാലെ വനംവകുപ്പിന്റെ സംഘം പ്രദേശത്തേക്ക് തിരിക്കുകയായിരുന്നു.
ആനയെ ദൗത്യമേഖലയായ സിമന്റുപാലത്തേക്ക് എത്തിക്കാനുള്ള ശ്രമം വിജയിക്കുകയായിരുന്നു. പിന്നാലെ മയക്കുവെടി വെക്കാനുള്ള സംഘം ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ ബേസ് ക്യാമ്പിൽനിന്ന് പുറപ്പെട്ടു.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് അരിക്കൊമ്പനെ ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടിൽ നാട്ടുകാർ കണ്ടെത്തിയിരുന്നു. ഒൻപത് മണിക്കൂറോളം പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ്, ശങ്കരപാണ്ഡ്യമെട്ടിൽ ആനയെ കണ്ടെത്തിയത്.
അരിക്കൊമ്പൻ മിഷൻ ലക്ഷ്യത്തിലേക്കെത്തുന്നുവെന്നും കാര്യങ്ങൾ പോസിറ്റീവെന്നും സിസിഎഫ് ന്യൂസ് 18നോട് സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്ന ആനകളെ പടക്കം പൊട്ടിച്ച് തുരത്തി. അരിക്കൊമ്പനെ തിരിച്ചറിഞ്ഞെന്നും ഇന്ന് തന്നെ കൊമ്പനെ പിടിക്കാൻ കഴിയുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കടുത്ത സംഘർഷത്തിലാണ് ദൗത്യസംഘമെന്നും അവരുടെ മനോവീര്യം തകർക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Idukki, Wild Elephant