കൊച്ചി: തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ (Pet Dog) സൈറയുമായി യുക്രെയിലെ Ukraine) യുദ്ധമുഖത്ത് നിന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആര്യ നാട്ടിലെത്തി. കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരിച്ചത്.
യുക്രെനിലെ യുദ്ധത്തിന് ആര്യയുടെ നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിയ്ക്കാനായില്ല. യുദ്ധ ഭൂമിയില്‍ നിന്ന് പ്രതിസന്ധികളെ അതിജീവിച്ച് സൈറയുമായി ആര്യ ഒടുവില്‍ നാട്ടിലെത്തി. അച്ഛനും അമ്മയും ഇരുവരെയും സ്വീകരിയ്ക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
നിറകണ്ണുകളോടെയാണ് അമ്മ ഇവരെ സ്വീകരിച്ചത്. പ്രതിസന്ധികളില്‍ ഒപ്പം നിന്നവര്‍ക്ക് ആര്യ നന്ദി പറഞ്ഞു. എല്ലാവരുടെയും പിന്തുണ ഉണ്ടായതുകൊണ്ട് മാത്രമാണ് തനിയ്ക്ക് വിജയകരമായി യാത്ര പൂര്ത്തിയ്ക്കാനായത്. ജീവിതത്തില്‍ എറ്റവും കൂടുതല്‍ സന്തോഷിയ്ക്കുന്ന നിമിഷമാണിതെന്ന് ആര്യ പറഞ്ഞു.
യുക്രെനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ആര്യയ്ക്ക് സൈറയെ കൊണ്ടുവരുന്നതിന് എയര്‍ ഏഷ്യ വിമാന കമ്പനി അനുമതി നല്‍കിയിരുന്നില്ല. ഇതിനെത്തുടര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് നെടുമ്പാശ്ശേരിയിലെത്തിയത്. സര്‍ക്കാരിന്റെ ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ യാത്ര ചെയ്യാന്‍ സാധിയ്ക്കാതെ വന്നതോടെ ആര്യ സ്വന്തം ചിലവില്‍ ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ സൈറയുടെ യാത്രാ ചെലവ് സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. നെടുമ്പാശ്ശേരിയില്‍ നിന്ന് തൃപ്പൂണിത്തുറയിലെത്തി സൈറയെ ഡോക്ടറെ കാണിച്ചു. ഇതിന് ശേഷമാണ് ജന്മനാടായ മൂന്നാറിലേയ്ക്ക് തിരിച്ചത്.
കഴിഞ്ഞ ഇരുപത്തിയാറാം തീയതിയാണ് സൈറയെ കൂട്ടി യുക്രെനിലെ കോളോജില്‍ നിന്ന് ആര്യ യാത്ര തിരിച്ചത്. സൈറയെ യുക്രെനില്‍ ഉപേക്ഷിയ്ക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ആര്യ അതിന് തയ്യാറായില്ല. കിലോ മീറ്ററുകളോളമാണ് സൈറയുമായി ആര്യ നടന്നത്. വസ്ത്രങ്ങളും മറ്റും യാത്രയില്‍ ബുദ്ധിമുട്ടായപ്പോള്‍ അതില്‍ പലതും ഉപേക്ഷിയ്ക്കുയാണ് ചെയ്തത്.
പിന്നെയും സൈറയുമായി യാത്ര തുടരുകയും ചെയ്തു. യുദ്ധഭൂമിയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് മടങ്ങുകയാണ് പലരും. അപ്പോഴാണ് വളര്‍ത്തുനായയെ ഒപ്പം കൂട്ടിയുള്ള ആര്യയുടെ യാത്ര. ഇതിനെ അഭിനന്ദിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.