• HOME
  • »
  • NEWS
  • »
  • kerala
  • »
  • സഹപാഠികൾ ആഞ്ഞു പിടിച്ചപ്പോൾ അശോകൻ സമ്മതം മൂളി; അമ്പതാം വയസിൽ അജിതയുടെ വരനായി

സഹപാഠികൾ ആഞ്ഞു പിടിച്ചപ്പോൾ അശോകൻ സമ്മതം മൂളി; അമ്പതാം വയസിൽ അജിതയുടെ വരനായി

വിവാഹച്ചെലവും കൂട്ടുകാർ ഏറ്റെടുത്ത് നടത്തി. താലിമാല, വസ്ത്രം, സദ്യ തുടങ്ങിയ ചെലവെല്ലാം ചങ്ങാതിക്കൂട്ടം ഏറ്റെടുത്തു.

  • News18
  • Last Updated :
  • Share this:
    തൃശൂർ: പൂർവവിദ്യാർഥി സംഗമത്തിലാണ് 1983–84 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികൾ ഒരു കാര്യം തിരിച്ചറിഞ്ഞത്. പ്രായം അമ്പതായിട്ടും തങ്ങൾക്കൊപ്പമുള്ള അശോകൻ വിവാഹം കഴിച്ചിട്ടില്ല. കാരണം മറ്റൊന്നുമല്ല ജീവിതപ്രാരാബ്ധം തന്നെ. എന്നാൽ, തങ്ങളുടെ പ്രിയ സഹപാഠിക്ക് ഒരു കൂട്ട് വേണമെന്ന് 35 വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്ന കൂട്ടുകാർ ഒരുമിച്ചങ്ങ് തീരുമാനിച്ചു. കൂട്ടുകാരുടെ സ്നേഹ നിർബന്ധങ്ങൾക്ക് നിന്നു കൊടുക്കുകയായിരുന്നു അങ്ങനെ അശോകൻ, നവംബർ 24ന് അജിതയുടെ വരനായി.

    ചക്കംകണ്ടം കാക്കശേരി പരേതനായ കൊച്ചുവിന്‍റെയും മണിയുടെയും മകൾ അജിതയുടെ കഴുത്തിലാണ് അശോകൻ താലി ചാർത്തിയത്. അർബൻ ബാങ്ക് ഹാളിൽ ആയിരുന്നു വിവാഹസൽക്കാരം. നൂറോളം വരുന്ന അശോകന്‍റെ സഹപാഠികളായ കൂട്ടുകാർ വിവാഹം ആഘോഷമാക്കി.

    മാമബസാർ തെക്കുംതല പരേതരായ കുഞ്ഞപ്പന്‍റെയും വള്ളിയമ്മുവിന്‍റെയും മകനായ അശോകന് സ്വന്തമായി വീടില്ല. പകൽ ഓട്ടോറിക്ഷ ഡ്രൈവറായും രാത്രിയിൽ അർബൻ ബാങ്കിലെ കാവൽക്കാരനുമായാണ് ജീവിതം. വിവാഹം ഉറപ്പിച്ച കൂട്ടുകാർ തന്നെ അശോകന് ഒരു വീട് വാടകയ്ക്ക് എടുത്ത് നൽകി. വീട് മാത്രമല്ല വീട്ടിലേക്കുള്ള സാധന സാമഗ്രികളും കൂട്ടുകാർ എത്തിച്ചു നൽകി.

    'അല്പം പാടുപെടും': കയറു പിരി മത്സരത്തിൽ കൈവഴക്കത്തിന് മുന്നിൽ മുട്ടു മടക്കി ജർമ്മൻ വനിതകള്‍

    നടൻ ജയരാജ് വാര്യർ, കെ.വി.അബ്ദുൽ ഖാദർ എംഎൽഎ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അധ്യാപകരായിരുന്ന എൻ ആർ ശോഭ, പി കെ ദിവാകരൻ, കെ എം ഭവാനി, സുന്ദരി, ഹരിതകുമാരി എന്നിവർ നവദമ്പതികളെ അനുഗ്രഹിച്ചു.

    വിവാഹച്ചെലവും കൂട്ടുകാർ ഏറ്റെടുത്ത് നടത്തി. താലിമാല, വസ്ത്രം, സദ്യ തുടങ്ങിയ ചെലവെല്ലാം ചങ്ങാതിക്കൂട്ടം ഏറ്റെടുത്തു. പുതുമയോടെ ആയിരുന്നു കല്യാണക്കത്ത് തയ്യാറാക്കിയിരുന്നത്. 'ഒത്തു പിടിച്ചാൽ അശോകനും കെട്ടും' എന്നായിരുന്നു കത്തിലെ തലവാചകം. കൂട്ടായ്‌മയുടെ പ്രസിഡന്‍റ് എം.സി. സുനിൽകുമാറും സെക്രട്ടറി ഇ.പി ഷൈനുമായിരുന്നു കല്യാണത്തിന് ചുക്കാൻ പിടിച്ചത്.

    ഞായറാഴ്ച താലികെട്ട് കഴിഞ്ഞ് ഗുരുവായൂരിൽ നടന്ന വിവാഹസത്‌കാരം പാട്ടും മേളവുമൊക്കെയായി കൂട്ടുകാർ ആഘോഷമാക്കി. ഗാനമേളയിൽ കെ.വി. അബ്ദുൾഖാദർ എം.എൽ.എ.യും ജയരാജ്‌ വാര്യരും പഴയപാട്ടുകൾ പാടി.
    First published: