കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.കെ.രമയ്ക്കായി വോട്ടഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഇടതുപക്ഷത്തിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍റെ വിധവയായ രമയ്ക്കായി രാഹുലിന്‍റെ വോട്ടഭ്യർഥന. വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളുടെ യുഡിഎഫ് സംയുക്ത തിരഞ്ഞെടുപ്പ് കൺവൻഷൻ പുറമേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കെ.കെ.രമയെ അടുത്തി നിർത്തി തന്നെയായിരുന്നു രാഹുലിന്‍റെ വാക്കുകൾ.
ഇവരുടെ ഭർത്താവിനെ നിങ്ങൾ എന്തിനാണ് കൊന്നു കളഞ്ഞതെന്ന് ഇടതുപക്ഷത്തോട് ചോദ്യം ഉന്നയിച്ച രാഹുൽ, ഇവർക്ക് വേദന നൽകിയതിലൂടെ നിങ്ങൾ എന്തു നേടി എന്നും ചോദ്യം ഉന്നയിച്ചു. മകനിൽ നിന്ന് അച്ഛനെ അടർത്തിയെടുത്തിട്ടു നിങ്ങൾക്ക് എന്തു നേട്ടമാണുണ്ടായത്? എല്ലാറ്റിനുമുപരി അവരും ഇടതുപക്ഷ കുടുംബത്തിലെ അംഗങ്ങളായിരുന്നില്ലേ? എന്ന ചോദ്യങ്ങളും രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു.
'വിയോജിച്ചാൽ ചർച്ച ചെയ്യുകയല്ല കൊലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇടതു പ്രത്യയശാസ്ത്രത്തിന്‍റെ ഇരകളായി കൊല്ലപ്പെട്ട ആയിരക്കണക്കിന് രക്തസാക്ഷികളുടെ കുടുംബത്തിന്‍റെ പ്രതീകമാണ് കെ.കെ.രമ' രാഹുല്‍ കൂട്ടിച്ചേർത്തു. ടിപി ചന്ദ്രശേഖരന്‍റെ മകൻ അഭിനന്ദുമായും രാഹുൽ വേദിയിൽ സംസാരിച്ചിരുന്നു. ഈ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ തന്‍റെ ഫേസ്ബുക്ക് പേജ് വഴിയും രാഹുൽ പങ്കു വച്ചിട്ടുണ്ട്.
നിലവിൽ ഇടതുപക്ഷ മണ്ഡലമാണ് വടകര. ജെഡിഎസ് നേതാവ് സി.കെ.നാണുവാണ് എംഎൽഎ. 2006 ലെ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാര്‍ഥി യുഡിഎഫിന്‍റെ മനയത്ത് ചന്ദ്രനെക്കാൾ 9,511 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നാണു ജയിച്ച് കയറിയത്. അന്ന് ഒറ്റയ്ക്ക് മത്സരിച്ച ആർഎംപി മൂന്നാം സ്ഥാനത്തെത്തി കരുത്ത് തെളിയിച്ചിരുന്നു. 20,504 വോട്ടുകളായിരുന്നു ആര്‍എംപി സ്ഥാനാര്‍ഥിയായ രമയ്ക്ക് ലഭിച്ചത്. ഇത്തവണ യുഡിഎഫ് പിന്തുണയോടെ രമ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുമ്പോൾ വടകരയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചനാതീതമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം വടകരയിൽ ഒന്നല്ല രണ്ടല്ല മൂന്ന് അപരകളെയാണ് കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന കെ കെ രമയ്ക്ക് നേരിടേണ്ടി വരുന്നത്. അതിൽ ഒരു അപരയുടെ പേരാകട്ടെ കെ കെ രമ എന്നു തന്നെ. ചുരുക്കത്തിൽ വടകര മണ്ഡലത്തിൽ മത്സരിക്കാൻ നാല് രമമാർ ആണ് രംഗത്തിറങ്ങിയിരിക്കുന്നത്. കെ കെ രമയ്ക്ക് കെ കെ രമ തന്നെ അപരയായത് യു ഡി എഫിനെ ഇതിനകം ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.