തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം. പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. 300 സേനാ അംഗങ്ങളേയാണ് അഗ്നിരക്ഷാ വകുപ്പ് സുരക്ഷാ ചുമതലയ്ക്കായി വിന്യസിക്കുന്നത്. പ്രത്യേക മെഡിക്കൽ സംഘത്തെ ആരോഗ്യവകുപ്പ് ഒരുക്കും.
പൊങ്കാലയിടാൻ വരുന്നവരുടെ വാഹനങ്ങൾ ക്ഷേത്ര പരിസരത്തോ ദേശീയ പാത പരിസരത്തോ പാർക്ക് ചെയ്യരുതെന്ന് സിറ്റി. കമ്മീഷണർ നിര്‍ദ്ദേശിച്ചു.ചുട്ടുപൊള്ളുന്ന വേനലിൽ തീപിടിത്ത സാധ്യത മുന്നിൽ കണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഗ്നിരക്ഷാ സേന ഒരുക്കുന്നത്.
Also Read-കത്തുന്ന പകൽ; ആറ്റുകാല്‍ പൊങ്കാലയിടുന്ന ഭക്തര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആറ്റുകാൽ ദേവീക്ഷേത്രം, തമ്പാനൂർ, കിള്ളിപ്പാലം, അട്ടക്കുള്ളങ്ങര, സിറ്റി ഔട്ടർ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പ്രവർത്തനം. വനിതകൾ ഉൾപ്പെടെ 130 സിവിൽ ഡിഫൻസ് വാളന്റിയർമാരാകും സുരക്ഷ ക്രമീകരണങ്ങള്‍ക്കായി പ്രവർത്തിക്കുക.
പൊങ്കാല ദിവസത്തിൽ 35 ആംബുലൻസ് ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെയാണ് ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തുക. ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, എന്നിവരുടെ സംഘമുണ്ടാകും. ആറ്റുകാൽ പൊങ്കാലയുടെ അവസാനവട്ട ഒരുക്കങ്ങൾ നേരിൽക്കണ്ട് വിലയിരുത്താൻ മന്ത്രിമാരായ ജി.ആർ അനിൽ കെ രാജൻ വി ശിവൻകുട്ടി എന്നിവർ ക്ഷേത്രത്തിലെത്തിയിരുന്നു.
ആറ്റുകാൽ പൊങ്കാലയ്ക്കായി നാല് പ്രത്യേക ട്രെയിനുകളുമായാണ് ദക്ഷിണ റെയിൽവേ സജ്ജമാക്കിയിരിക്കുന്നത്. എറണാകുളത്ത് നിന്നും നാഗര്‍കോവിലിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക ട്രെയിനുകൾ സര്‍വ്വീസ് നടത്തും. 12 ട്രെയിനുകൾക്ക് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പ്രത്യേക സ്റ്റോപ്പും പൊങ്കാലദിനം അനുവദിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.