• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബേക്കറി തുടങ്ങി നാലാം മാസം ലോക്ക്ഡൗൺ; കടബാധ്യതയെ തുടർന്ന് ബേക്കറി ഉടമ ആത്മഹത്യ ചെയ്തു

ബേക്കറി തുടങ്ങി നാലാം മാസം ലോക്ക്ഡൗൺ; കടബാധ്യതയെ തുടർന്ന് ബേക്കറി ഉടമ ആത്മഹത്യ ചെയ്തു

പ്രതിസന്ധി മറികടക്കാൻ വായ്പയെടുത്താണ് മുരുകൻ ബാലരാമപുരത്ത് ബേക്കറി ആരംഭിച്ചത്.

മുരുകൻ

മുരുകൻ

  • Share this:
    തിരുവനന്തപുരം: കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ മറ്റൊരു ദൗർഭാഗ്യകരമായ സംഭവമാണ് തിരുവനന്തപുരത്ത് ഉണ്ടായത്. ബാലരാമപുരത്ത് ബേക്കറി നടത്തിയിരുന്ന മുരുകൻ (40) ആണ് കടബാധ്യതയുടെ തുടർന്ന് ആത്മഹത്യ ചെയ്തത്.

    കഴിഞ്ഞ ജനുവരിയിലാണ് ബാലരാമപുരത്ത് മുരുകൻ ബേക്കറി ആരംഭിച്ചത്. നേരത്തെ ഉച്ചക്കടയിലെ ബേക്കറിയിൽ ജീവനക്കാരനായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആണ് മുരുകൻ പുതിയ സംരംഭത്തിലേക്ക് കടന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വായ്പയെടുത്താണ് മുരുകൻ ബാലരാമപുരത്ത് ബേക്കറി ആരംഭിച്ചത്.

    എന്നാൽ ബേക്കറി ആരംഭിച്ച് നാലാം മാസം ലോക്ക്ഡൗൺ നിലവിൽവന്നു. ലോക്ക്ഡൗൺ സമയത്ത്  വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. കച്ചവടത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. ഇതോടെ വായ്പ തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥയിലായി മുരുകൻ.

    കടബാധ്യത ഏറിയതോടെ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു മുരുകനെന്ന് ബന്ധുക്കൾ വ്യക്തമാക്കി. കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡിനെ തുടർന്നുള്ള കടബാധ്യതയെ കുറിച്ച് മുരുകൻ നിരന്തരം ബന്ധുക്കളുമായി സംസാരിച്ചിരുന്നു. വലിയ ആശങ്കയാണ് ആ സമയത്ത് മുരുകൻ പങ്കുവെച്ചത്.
    Also Read- കോവിഡിന് പിന്നാലെ വാഹനാപകടത്തിലെ കോടതിവിധിയും തിരിച്ചടിയായി; ഏറ്റുമാനൂരിൽ വ്യാപാരി മരിച്ച നിലയിൽ

    ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച  രാത്രി ബാലരാമപുരത്തെ വീടിന് പിറകിലുള്ള ഷെഡ്ഡിൽ തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഷെഡ്ഡിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

    ലോക്ക്ഡൗണും കോവിഡും കാരണം സംസ്ഥാനത്തെ വ്യാപാരികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിരവധി വ്യാപാരികളാണ് ആത്മഹത്യ ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വ്യാപാരി സംഘടനകൾ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്.

    Also Read- 'ഞങ്ങളുടെ പെൺമക്കളെ അസഭ്യം പറയാൻ നിങ്ങളുടെ പൊലീസിന് എന്തധികാരം'; സർക്കാരിനോട് പ്രതിപക്ഷ നേതാവ്

    കച്ചവടക്കാരുടെ ആവശ്യം കൂടി പരിഗണിച്ചാണ് സംസ്ഥാന സർക്കാർ പുതിയ മാനദണ്ഡപ്രകാരമുള്ള ഇളവുകൾ പ്രഖ്യാപിച്ചത്. ഇതിനിടയിലാണ് തിരുവനന്തപുരത്ത് മറ്റൊരു നിർഭാഗ്യകരമായ സംഭവം ഉണ്ടായത്. മരിച്ച മുരുകന് ഭാര്യയും നാലു വയസ്സുള്ള മകളുമുണ്ട്.

    സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ബാലരാമപുരം പൊലീസ് കേസെടുത്തു. സംഭവസ്ഥലത്തെത്തി വിശദമായ അന്വേഷണം ആണ് ബാലരാമപുരം പൊലീസ് നടത്തുന്നത്. ബന്ധുക്കളുടെ അടക്കം മൊഴി രേഖപ്പെടുത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് മുരുകന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി.

    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000). 
    Published by:Naseeba TC
    First published: