അടുത്ത 4 ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. നാളത്തെ ബാങ്ക് അവധിയും ഞായറാഴ്ചക്കും ശേഷം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളിൽ 3 എണ്ണം സംസ്ഥാനത്തു പണിമുടക്കുന്നുണ്ട്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തിൽ പങ്കെടുക്കുന്നത്.
സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലായതിനാൽ ദേശസാൽകൃത ബാങ്കുകളുടെയും സഹകരണ, ഗ്രാമീൺ ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവർത്തനം തടസ്സപ്പെടും. എന്നാൽ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ പോലുള്ള പുതുതലമുറ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടണമെന്നില്ല.
പണിമുടക്കു കഴിഞ്ഞു 30, 31 തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കും. വീണ്ടും ഏപ്രിൽ ഒന്നിനു വാർഷിക ക്ലോസിങ് ദിനമായതിനാൽ പ്രവർത്തിക്കില്ല. ഏപ്രിൽ 2നു പ്രവർത്തിക്കും. തുടരെയുള്ള അവധി ദിവസങ്ങള്‍ ഇടപാടുകാരെയും സാമ്പത്തിക വർഷാവസാനത്തിൽ വന്ന നീണ്ട അവധികൾ ജീവനക്കാരെയും വല്ലാതെ വലയ്ക്കുന്നുണ്ട്.
പാവപ്പെട്ടവന്റെ സമ്പാദ്യം ബിഎംഡബ്ല്യു വാങ്ങാനല്ല; വീട്ടുജോലിക്കാരിയുടെ പോസ്റ്റല്‍ നിക്ഷേപത്തിന് പലിശ നല്‍കണമെന്ന് ഹൈക്കോടതി
പാവപ്പെട്ട മനുഷ്യരുടെ ചെറിയ സമ്പാദ്യങ്ങള്‍ ബിഎംഡബ്ല്യു കാര്‍ വാങ്ങാനോ മണിമാളിക പണിയാനോ ആഡംബര ജീവിതം നയിക്കാനോ അല്ലെന്ന് ഹൈക്കോടതി. വീട്ടുജോലി ചെയ്ത് ഉപജീവനം നടത്തുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സരോജ, 2012-ല്‍ മുട്ടട പോസ്റ്റോഫീസില്‍ നിക്ഷേപിച്ച 20,000 രൂപയ്ക്ക് പണം പിന്‍വലിച്ച 2021 വരെയുള്ള കാലയളവിലെ പലിശ നല്കാന് ഉത്തരവിട്ടുകൊണ്ടുള്ള വിധിന്യായത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം,
ചെറിയ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിന് വേണ്ടിയുള്ളതാണ് ഇത്തരം സമ്പാദ്യങ്ങള്‍. അതിനുള്ള പലിശ നിഷേധിച്ചിട്ട് ചുവപ്പുനാട ചട്ടങ്ങള്‍ പഠിപ്പിക്കുന്നവര്‍ പിഴയടക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് ഉത്തരവിട്ടു.
2012 നവംബര്‍ 20-നാണ് മുട്ടട പോസ്റ്റോഫീസില്‍ 54 കാരിയായ നെടുമങ്ങാട് സ്വദേശി സരോജ രണ്ടുവര്‍ഷത്തേക്ക് 20000 രൂപ നിക്ഷേപിക്കുന്നത്. വീട്ടു ജോലി ചെയ്ത് ഉപജീവനം നടത്തുന്ന നിരക്ഷരയാണ് അവര്‍. കാലാവധി തീരുമ്പോള്‍ നിക്ഷേപം പുതുക്കണമെന്ന ചട്ടത്തെ കുറിച്ച് അവര്‍ക്ക് അറിവ് ഉണ്ടായിരുന്നില്ല. നിക്ഷേപം പിന്വലിക്കാത്തിരുന്നാല് അന്നുവരെയുള്ള പലിശ ലഭിക്കുമെന്നാണ് അവര്‍ കരുതിയത്.
കഴിഞ്ഞ വര്‍ഷം പണം പിന്വലിക്കാനെത്തിയപ്പോള് മാത്രമാണ് തനിക്ക് രണ്ടുവര്‍ഷത്തെ പലിശയായ 1712 രൂപ മാത്രമേ ലഭിക്കൂവെന്ന് അറിയുന്നത്. നിക്ഷേപം പുതുക്കണമെന്ന വിവരം പോസ്റ്റോഫീസ് അധിതൃതരും അറിയിച്ചില്ല. നിക്ഷേപം പിന്‍വലിച്ച ദിവസം വരെയുള്ള പലിശ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
പോസ്റ്റോഫീസ് സേവിങ് ബാങ്ക് മാന്വല്‍ പ്രകാരം പുതുക്കിവെച്ചാലെ പലിശ ലഭിക്കൂവെന്നായിരുന്നു പോസ്റ്റല്‍ അധികൃതരുടെ വാദം. 2014-ല്‍ പോസ്റ്റോഫീസ് നിക്ഷേപ ചട്ടത്തില്‍ വന്ന ഭേദഗതിയെത്തുടര്‍ന്ന് നിക്ഷേപം പിന്‍വലിക്കുന്ന ദിവസം വരെയുള്ള പലിശ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് കോര്‍ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തിട്ടുള്ള പോസ്റ്റോഫീസുകള്‍ക്കേ ബാധകമാകൂവെന്നതായിരുന്നു പോസ്റ്റല്‍ വകുപ്പിന്റെ നിലപാട്. മുട്ടട പോസ്റ്റോഫീസില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത് 2015-ലാണെന്നും വിശദീകരിച്ചു,
എന്നാല്‍ പുതിയ ഭേഗദതി ഹര്‍ജിക്കാരിയുടെ നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പേ നിലവില്‍ വന്നിരുന്നു എന്ന് കോടതി വിലയിരുത്തി. കോര്‍ബാങ്കിങ് സംവിധാനം ഉള്ളതും ഇല്ലാത്തതും എന്നിങ്ങനെ തരംതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.