തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി എക്സൈസ് വകുപ്പ്. ഇനി മുതൽ ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴ് വരെയാക്കി. നേരത്തെ രാവിലെ 11 മണിക്കാണ് സംസ്ഥാനത്തെ ബാറുകൾ തുറന്നിരുന്നത്. എന്നാൽ ബാറുകളിൽ ആള്‍ത്തിരക്ക് കൂടുന്നുവെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് പുതിയ സമയക്രമം ഏർപ്പെടുത്തിയത്.
പതിനൊന്ന് മുതൽ ഏഴു മണി വരെയാണ് ബാറുകൾ പ്രവർത്തിച്ചിരുന്നത്. ഇതാണ് രണ്ടു മണിക്കൂർ നേരത്തെയാക്കാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചത്. അതേസമയം ബാറുകളിൽ പാഴ്സലായി മാത്രമെ മദ്യം നൽകുകയുള്ളുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബാറുകളിലെ പ്രവർത്തനം സമയം നേരത്തെയാക്കുന്നതുവഴി ബിവറേജിലെ തിരക്ക് കുറക്കാനാകുമെന്നും എക്സൈസ് വകുപ്പ് കണക്കുകൂട്ടുന്നു.
ബെവ്കോ കമ്മീഷന്‍ തുക വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 21 മുതല്‍ ബാറുകള്‍ അടച്ചിട്ടിരുന്നു. പിന്നീട് കമ്മീഷന്‍ കുറച്ചതോടെ വീണ്ടും ബാറുകള്‍ തുറക്കാന്‍ ബാറുടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്റെ തീരുമാനിക്കുകയും ജൂൺ 28ന് ബാറുകൾ തുറക്കുകയും ചെയ്തു. .
എന്നാല്‍ മാദ്യം പാഴ്‌സല്‍ വില്‍ക്കേണ്ടെന്നും ബിയറും വൈനും മാത്രം വിറ്റാല്‍ മതിയെന്നുമാണ് ബാറുടമകളുടെ തീരുമാനം. ബെവ്‌കോയ്ക്കും ബാറുകള്‍ക്കും രണ്ടു നിരക്കില്‍ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്.
10 ശതമാനം വെയര്‍ഹൗസ് ചെലവും 15 ശതമാനം വില്‍പ്പന ലാഭവും ഉള്‍പ്പെടെ 25 ശതമാനം എന്ന നിരക്കിലാണ് നേരത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ തുക ഈടാക്കിയിരുന്നത്. ബാറുകള്‍, ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ എന്നിവയ്‌ക്കെല്ലാം ഒരേ നിരക്കായിരുന്നു. ഇതില്‍ മാറ്റം വരുത്തി ബാറുകളുടെ വകയില്‍ അഞ്ചു ശതമാനം വര്‍ധന വരുത്തിയതിലാണ് പ്രതിഷേധം.
അടിസ്ഥാന വിലയ്ക്ക് മാത്രമല്ല എക്‌സൈസ്, വില്‍പ്പന നികുതികളും സെസും ചേര്‍ത്ത തുകയ്ക്ക് അഞ്ച് ശതമാനത്തിന് വര്‍ദ്ധന വരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ബാര്‍ ഉടമകള്‍ പറയുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇതുവരെ ബെവ്കോയിലും ബാറുകളിലും ഒരേ നിരക്കിലാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്.
Also Read- പതിനഞ്ചുകാരനെ കത്തികാട്ടി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കി; അറുപതുകാരൻ അറസ്റ്റിൽ
പുതിയ നികുതി സംവിധാനം വന്നതോടെ ബാറുകളില്‍ ലിറ്ററിന് ഏറ്റവും കുറഞ്ഞത് 120 രൂപയെങ്കിലും ഉപഭോക്താക്കള്‍ അധികം നല്‍കേണ്ടി വരും. ബാറുകളുടെ അത്ര തുകയില്ലെങ്കിലും ഉയര്‍ന്ന നികുതി നിരക്കില്‍ കണ്‍സ്യൂമര്‍ ഫെഡും പ്രതിഷേധത്തിലാണ്.
ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് ബെവ്‌ക്കോയ്ക്ക് മാത്രം പഴയ നിരക്കില്‍ മദ്യം നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. ലോക ഡൗണ്‍ സമയത്ത് ഉണ്ടായ നഷ്ടം നികത്താന്‍ ഉള്ള സര്‍ക്കാര്‍ നീക്കം ബാര്‍ ഹോട്ടല്‍ വ്യവസായത്തെ തകര്‍ക്കുമെന്ന് ഉടമകള്‍ വ്യക്തമാക്കിയിരുന്നു.
കണ്‍സ്യൂമര്‍ ഫെഡിന്റേത് എട്ടില്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്ന തുകയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍. സര്‍ക്കാര്‍ വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുമ്പോഴും റീടെയ്ല്‍ വില ഉയര്‍ത്താന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയാവുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bars in Kerala, Bevco outlet, BevQ App, Liquor sale, ബാറുകൾ തുറക്കും, ബെവ്ക്യൂ ആപ്പ്, മദ്യ വിൽപന