കോഴിക്കോട്: കേരളം സുരക്ഷിതമല്ലെന്നും രാജ്യം തന്നെ വിടാനാണ് തീരുമാനമെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി (Bindu Ammini). നിരന്തരമായി തന്നെ ആക്രമിക്കുന്നവർക്ക് പൊലീസ് സംരക്ഷണം നൽകുകയാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ബിന്ദുവിനെ കോഴിക്കോട് ബീച്ചിൽ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റിരുന്നു.
ശബരിമല പ്രവേശനത്തിന്റെ പേരിൽ താൻ നിരന്തരമായി ആക്രമിക്കപ്പെട്ടിട്ടും പൊലീസ് പ്രതികൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ആക്ടിവിസ്റ്റായ ബിന്ദു അമ്മിണി ആരോപിക്കുന്നു. കേരളത്തിൽ താൻ സുരക്ഷിതയല്ല. ഏതു നിമിഷവും വധിക്കപ്പെട്ടേക്കും. സംഘപരിവാർ ആക്രമണം തുടർച്ചയായി നടക്കുകയാണ്. അതുകൊണ്ടുതന്നെ രാജ്യം വിടാനാണ് തീരുമാനമെന്നും ബിന്ദു അമ്മിണി ന്യൂസ് 18നോട് പറഞ്ഞു.
അതേസമയം, ഇന്നലെ കോഴിക്കോട് ബീച്ചിൽ വച്ച് ബിന്ദുവിനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു. ബേപ്പൂർ സ്വദേശി മോഹൻദാസാണ് പ്രതിയെന്ന് വെള്ളയിൽ പൊലീസ് പറഞ്ഞു. ബിന്ദു അമ്മിണിയ്ക്കു നേരെ നടുറോഡിൽ കയ്യേറ്റം നടത്തിയ തരം ക്രിമിനലിസത്തെ കേരളത്തിൽ വളരാൻ അനുവദിക്കില്ലന്ന് മന്ത്രി ആർ ബിന്ദു ഫെയ്സ്ബുക്കിൽ കുറിച്ചു.
ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് കമ്മീഷണർ അറിയിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് വനിതാ കമ്മിഷൻ കേസെടുക്കാത്തതെന്നും പി സതീദേവി പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് മര്‍ദ്ദനമേറ്റത്. ബിന്ദുവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ഒരു കേസിന്റെ ആവശ്യത്തിന് കക്ഷികളുമായി നോര്‍ത്ത് ബീച്ചില്‍ എത്തിയതായിരുന്നു. 'എന്റെ കൂടെ വന്ന ആളുകളാണെന്ന് മനസ്സിലായതോടെ ആക്രമി അവരുടെ വണ്ടി തടഞ്ഞുവെയ്ക്കുകയും പിന്നാലെ ഓടുകയും ചെയ്തു. അതിനുശേഷം ഞാന്‍ ഒറ്റയ്ക്ക് ആയപ്പോള്‍ ആക്രമണം എന്റെ നേരെയായി', ബിന്ദു അമ്മിണി പറയുന്നു.
Also Read-'Fake Doctor'| ഒറ്റപ്പാലത്ത് ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയ ബംഗാൾ സ്വദേശി പിടിയിൽ
ബിന്ദു അമ്മിണി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ആദ്യത്തെ വീഡിയോയില്‍ കറുപ്പ് ഷര്‍ട്ടും വെള്ള മുണ്ടുമാണ് അക്രമി ധരിച്ചിരിക്കുന്നത്. അടുത്ത വീഡിയോയില്‍ ഇയാള്‍ ബിന്ദു അമ്മിണിയെ ആക്രമിക്കുന്നതും അവര്‍ തിരിച്ചു പ്രതിരോധിക്കുന്നതും കാണാം. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദുവിന് നേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ മാസം കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവില്‍ ബിന്ദുവിനെ ഓട്ടോ ഇടിച്ചുവീഴ്ത്തിയിരുന്നു. മനഃപൂർവം ഇടിച്ചു വീഴ്ത്തിയ ശേഷം കടന്നുകളയുകയായിരുന്നെന്ന് അന്ന് നല്‍കിയ പരാതിയില്‍ ബിന്ദു പറഞ്ഞിരുന്നു. സംഭവത്തില്‍ പരിക്കേറ്റ് ദിവസങ്ങളോളം അവർ ആശുപത്രിയിലായിരുന്നു.
ശബരിമല പ്രവേശനത്തിന് ശേഷം 2019 നവംബറിൽ എറണാകുളത്ത് വച്ചാണ് ബിന്ദു ആദ്യമായി ആക്രമിക്കപ്പെടുന്നത്. ഇതുവരെ പത്തുതവണയോളം ബിന്ദു ആക്രമിക്കപ്പെട്ടു. സൈബർ ആക്രമണവും ഫോൺ ഭീഷണി പൊതുസ്ഥലങ്ങളിൽ ചിലർ അശ്ലീലച്ചുവയോടെ സംസാരിക്കുന്നതും പതിവാണെന്ന് ബിന്ദു അമ്മിണി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bindu ammini