മുംബൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാരോപിച്ചുള്ള ബിഹാർ സ്വദേശിനിയുടെ പരാതിയിൽ ഡിഎൻഎ പരിശോധനാ ഫലം (DNA Test Result) പുറത്തുവിടുന്നതിൽ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി (Binoy Kodiyeri) പറഞ്ഞു. ഫലം പരസ്യപ്പെടുത്തണമെന്ന യുവതിയുടെ അപേക്ഷ ജനുവരി നാലിന് ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതികരണം. പീഡനക്കേസ് റദ്ദാക്കണമെന്ന് അഭ്യർഥിച്ചുള്ള ഹർജി ഹൈക്കോടതിയിലുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബിനോയ് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
പീഡനക്കേസിൽ അന്ധേരി ദിൻഡോഷി സെഷൻസ് കോടതിയിൽ ഈ മാസം 13ന് വിചാരണ ആരംഭിക്കും. ഇക്കൊല്ലം ജനുവരിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും കോവിഡിനെത്തുടർന്ന് നടപടി നീളുകയായിരുന്നു. ഡാൻസ് ബാർ നർത്തകിയായിരുന്ന യുവതി 2019 ജൂണിലാണ് മുംബൈ ഓഷിവാര പൊലീസിൽ പരാതി നൽകിയത്. 8 വയസ്സുള്ള മകനു നീതി ലഭിക്കണമെന്നും ഡിഎൻഎ റിപ്പോർട്ട് തുറന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമാകുമെന്നുമാണ് യുവതിയുടെ നിലപാട്.
കേസ് റദ്ദാക്കണമെന്ന് അഭ്യർത്ഥിച്ച് 2019 ജൂലൈയിൽ ബിനോയ് സമീപിച്ചപ്പോൾ ഹൈക്കോടതിയാണ് ഡിഎൻഎ പരിശോധനയ്ക്കു നിർദേശിച്ചത്. ജൂലൈ 30ന് രക്തസാംപിൾ ശേഖരിച്ചു. കലീന ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയുടെ ഫലം 17 മാസത്തിന് ശേഷമാണ് ഹൈക്കോടതി രജിസ്ട്രാർക്ക് രഹസ്യരേഖയായി മുംബൈ പൊലീസ് കൈമാറിയത്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കേസ് നീണ്ടു. ഫലം രജിസ്ട്രാറുടെ പക്കലെത്തി ഒരു വർഷം പിന്നിട്ടിരിക്കെയാണ് ഇപ്പോൾ യുവതി ഹർജി നൽകിയിരിക്കുന്നത്.
മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവം; നിർണായകമായത് അജ്ഞാത സന്ദേശം
തിരുവനന്തപുരം (Thiruvananthapuram) വിഴിഞ്ഞത്ത് (Vizhinjam) അമ്മ മകനെ കൊലപ്പെടുത്തിയ കേസിൽ നിർണായകമായത് പൊലീസിന് ലഭിച്ച അജ്ഞാത സന്ദേശം. 2020 സെപ്തംബർ 14 നാണ് വിഴിഞ്ഞം സ്വദേശി സിദ്ദിഖിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. തൂങ്ങിമരണം എന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. തിടുക്കത്തിൽ മൃതദ്ദേഹം അടക്കം ചെയ്യാൻ ഒരുങ്ങവെ പൊലീസിന് ലഭിച്ച അജ്ഞാത സന്ദേശമാണ് കേസിൻ്റെ ഗതി മാറ്റിയത്.
തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിന് അയച്ചു. വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ കോവിഡ് ടെസ്റ്റിന് അയച്ചെന്നാണ് പൊലീസ് പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണെന്ന് തെളിഞ്ഞു. തുടർന്നാണ് ഇന്നലെ പ്രതി നാദിറയെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. സംഭവ ദിവസം രാവിലെ 11 ഓടെ കഞ്ചാവ് ലഹരിയിലായിരുന്ന സിദ്ദിഖ് സഹോദരിയെ കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ അമ്മ എതിർത്തു. പിടിവലിക്കിടെ സിദ്ദിഖിന്റെ കഴുത്തിൽ പിടിച്ച് തള്ളിയിട്ട ശേഷം മകളെ നാദിറ രക്ഷിക്കുകയുമായിരുന്നു. തുടർന്ന് മകളെ പ്രതിയുടെ അമ്മയുടെ വീട്ടിൽ ആക്കിയ ശേഷം പൊലീസ് സ്റ്റേഷനിൽ കേസ് നൽകാൻ എത്തി. എന്നാൽ പരാതി എഴുതി നൽകുന്ന ആളെ കാണാത്തതിനാൽ തിരികെ വീട്ടിലെത്തിയപ്പോൾ മകൻ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഇതോടെ അയൽവാസികളോട് മകൻ തൂങ്ങി മരിച്ചുവെന്ന് പറഞ്ഞു. തുടർന്ന് മൃതദേഹം കുളിപ്പിച്ച് അടക്കം ചെയ്യാനൊരുങ്ങവെയാണ് അജ്ഞാത സന്ദേശം പൊലീസിന് കിട്ടിയത്.
സിദ്ദിഖിന്റെ ശരീരത്തിൽ 28 മുറിവുകൾ കണ്ടെത്തിയതിൽ 21 എണ്ണവും കഴുത്തിലായിരുന്നു. തൂങ്ങി മരിച്ച ലക്ഷണമൊന്നും കാണാത്തതിനാൽ കൊലപാതകമാണെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ച് ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയായിരുന്നു. ഫോറൻസിക് സർജനും കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. മൃഗീയമായി ഉപദ്രവിച്ചപ്പോൾ രക്ഷപ്പെടുന്നതിനിടെ സംഭവിച്ചതാണെന്ന് പ്രതി പൊലീസിന് നൽകിയ മൊഴി. കൊല്ലപ്പെട്ട സിദ്ദിഖിനെതിരെ നിരവധി കേസുകൾ ഉണ്ടെന്നും മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തുവെന്നും വിഴിഞ്ഞം സിഐ പ്രജീഷ് ശശി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.