തിരുവനന്തപുരം: ജനാധിപത്യത്തെ വിൽപ്പനയ്ക്ക് വെച്ചവരും വിലയ്ക്ക് വാങ്ങാൻ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയിൽ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ലജ്‌ജാകരമായ ഒരു അധ്യായമാണത്. കോൺഗ്രസിനെ ബിജെപി വിലപേശി വാങ്ങുകയാണ്. കോൺഗ്രസിൽ വേരുറച്ചു പോയ മൂല്യച്യുതികളേയും സംഘടനാപരമായ അപചയത്തേയും മുതലെടുത്ത് ബിജെപി നടത്തുന്ന അധികാരക്കൊയ്ത്ത് തുടർക്കഥയായി മാറിക്കഴിഞ്ഞുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പിണറായി വിജയൻ പറഞ്ഞു.
വർഗീയതയെയും പണാധിപത്യത്തെയും ജനാധിപത്യത്തിന് പകരം വെക്കുന്ന അപകടകരമായ കളിയാണ് ബിജെപിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനഹിതത്തെ അട്ടിമറിക്കുന്നത് അവർ ശീലമാക്കി മാറ്റിയിരിക്കുന്നു. പണവും സ്ഥാനമാനങ്ങളും വെച്ചു നീട്ടുകയാണെങ്കിൽ ആർക്കും ചുമന്നു കൊണ്ട് പോകാവുന്ന ഉൽപ്പന്നങ്ങളായി കോൺഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും അധ:പ്പതിച്ചിരിക്കുന്നു.
അധികാരത്തോടുള്ള ആർത്തിയും പണക്കൊതിയും രാഷ്ട്രീയത്തെ എത്രമാത്രം മലീമസമാക്കാം എന്നാണ് ചാക്കിട്ടുപിടിത്തങ്ങളുടെ പരമ്പരയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്സ് പ്രതിനിധിയായി മത്സരിച്ചു വിജയിച്ച എം എൽ എ മാർക്ക് നിമിഷ വേഗത്തിൽ ബിജെപി പാളയത്തിലെത്താൻ മടിയുണ്ടാകുന്നില്ല. സ്വന്തം നേതാക്കളായ ജനപ്രതിനിധികൾ പണത്തിന്റെ പ്രലോഭനത്തിൽ വീണു പോകാതിരിക്കാൻ അവരെ കൂട്ടത്തോടെ റിസോർട്ടുകളിൽ അടച്ചിടേണ്ടി വരുന്ന അവസ്ഥയേക്കാൾ ദയനീയമായി ഒരു പാർട്ടിക്ക് മറ്റെന്തുണ്ട്?
ബിജെപിയെ ചെറുക്കാൻ കോൺഗ്രസിനു വോട്ട് ചെയ്യൂ എന്നാണ് അവർ ആവശ്യപ്പെടുന്നത്. കോൺഗ്രസിന്റെ പേരിൽ ജയിക്കുന്നവർ ബിജെപിയിലേയ്ക്ക് മാറാൻ ക്യൂ നിൽക്കുമ്പോൾ കോൺഗ്രസ്സിന് ചെയ്യുന്ന വോട്ടിന്റെ ഗതി എന്താകും എന്നുകൂടി അവർ വിശദീകരിക്കണം. പണത്തിനു വേണ്ടി സ്വന്തം രാഷ്ട്രീയത്തെയും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെയും അടിയറ വയ്ക്കാൻ മടിക്കാത്ത കക്ഷിയിൽ നിന്ന് ജനങ്ങൾക്ക് നല്ലതൊന്നും പ്രതീക്ഷിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read- പുതുച്ചേരിയിൽ സംഭവിക്കുന്നത്: കിരൺ ബേദിയ്ക്ക് ലെഫ്. ഗവർണർ സ്ഥാനം നഷ്ടമായത് എന്തുകൊണ്ട് ?
ബിജെപിക്ക് എപ്പോഴും വാങ്ങാനുള്ള സാധന സാമഗ്രിയായി കോൺഗ്രസ്സ് സ്വയം മാറുമ്പോൾ ഇടതുപക്ഷ-ജനാധിപത്യ ശക്തികളാണ് ബദൽ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നത്. ജനാധിപത്യ സംരക്ഷണത്തിനും, മതനിരപേക്ഷതയ്ക്കും, നാടിന്റെ പുരോഗതിക്കുമായി അചഞ്ചലം നിലകൊള്ളുന്ന ഇടതുപക്ഷ ജനാധിപത്യശക്തികൾ കൂടുതൽ കരുത്തു നേടേണ്ടതിന്റെ അനിവാര്യതയെ ആണ് പുതുച്ചേരിയിലെ അനുഭവം ഓർമ്മിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുച്ചേരി നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായിരുന്നില്ല. ഇതോടെ സ്പീക്കർ നിയമസഭ അനിശ്ചിതകാലത്തേക്കു പിരിച്ചുവിട്ടു. എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കിനെ തുടർന്ന് പ്രതിസന്ധിയിലായതിനു പിന്നാലെയാണ് ഇന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയത്. നിലവിൽ കോണ്‍ഗ്രസിന് സ്പീക്കര്‍ ഉള്‍പ്പെടെ 12 അംഗങ്ങൾ മാത്രമെയുള്ളൂ. പ്രതിപക്ഷത്ത് 14 പേരും. ഞായറാഴ്ചയും രണ്ട് എംഎല്‍എമാര്‍ കോൺഗ്രസ് വിട്ടിരുന്നു.
വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി.ഭൂരിപക്ഷം നഷ്ടമായതോടെ ദക്ഷിണേന്ത്യയിൽ അവശേഷിച്ച ഏക കോൺഗ്രസ് സർക്കാരാണ് നിലംപൊത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Cm pinarayi, Congress, Pinarayi vijayan, Puducherry confidence vote