കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍(Thrikkakara By-Election) തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് ബിജെപി (BJP) സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് (A N Radhakrishnan). കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തനിക്ക് ഗുണം ചെയ്യുമെന്നും എ എന്‍ രാധാകൃഷ്ണന് പറഞ്ഞു. തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന് ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു.
ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയത് യുഡിഎഫും എല്‍ഡിഎഫും പരസ്പരം ആയുധമാക്കിയിരുന്നു. അതിനിടെയാണ് എ എന്‍ രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും ഇതിനോടകം പ്രചരണരംഗത്ത് സജീവമായി കഴിഞ്ഞു.
Also Read-AN Radhakrishnan | തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥി
പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മെയ് 31ന് നടക്കും. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും.
ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് നടക്കണമെന്നായിരുന്നു സംസ്ഥാനത്ത് നിന്നുള്ള ആവശ്യം.യുഡിഎഫിന് വലിയ മേല്‍ക്കൈയുള്ള മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
തൃക്കാക്കരയില്‍ ഇത്തവണ കടുത്ത മത്സരത്തിനാണ് സാധ്യത. എല്‍ഡിഎഫും യുഡിഎഫും ഇതിനോടകം പ്രചരണരംഗത്ത് സജീവമാണ്. അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ പത്നി ഉമാ തോമസ് സ്ഥാനാര്‍ഥിയായി എത്തിയതോടെ യുഡിഎഫ് ക്യാംപ് ആവേശത്തിലാണ്. അതേസമയം അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ലിസി ആശുപത്രിയിലെഹൃദ്രോഗ വിദഗ്ദ്ധനായ ഡോക്ടര്‍ ജോ ജോസഫിനെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കിയതോടെ പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളിലാണ് എല്‍ഡിഎഫ് കണ്ണുവെച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.