തിരുവനന്തപുരം: പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ വെട്ടിച്ച മോണ്സണ് മാവുങ്കലിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ബിജെപി വാക്താവ് സന്ദീപ് ജി വാര്യര്‍. മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും സംശയം തോന്നിയില്ലേ എന്ന് സന്ദീപ് ചോദിക്കുന്നു. സിംഹാസനത്തില്‍ ഇരിക്കുന്ന ബെഹറയുടെയും കയ്യില്‍ വാളുമായി നില്ക്കുന്ന മനോജ് എബ്രഹാമിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സന്ദീപിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ടിപ്പുവിന്റെ വാളും സിംഹാസനവും സ്വകാര്യ വ്യക്തിയ്ക്ക് സൂക്ഷിക്കാന്‍ കഴിയുമോ എന്നും ഈ സംശയം രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും എന്ത് കൊണ്ട് തോന്നിയില്ലെന്ന് സന്ദീപ് ചോദിക്കുന്നു. പിടിക്കപ്പെടാന്‍ വൈകിയിരുന്നെങ്കില്‍ കൊച്ചി മെട്രോയുടെ ഒരു ബോഗിയും മോന്‍സന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയേനെയെന്ന് സന്ദീപ് പരിഹസിച്ചു.
സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപംതട്ടിപ്പുകാരന് മോന്സണ് അവകാശപ്പെട്ടത് പോലെ ടിപ്പുവിന്റെ വാളും സിംഹാസനവും ഒക്കെ ഒരു സ്വകാര്യ വ്യക്തിക്ക് വീട്ടില്‍ സൂക്ഷിക്കാനാകുമോ ? അതെല്ലാം രാജ്യത്തിന്റെ പൊതു സ്വത്തല്ലേ? പുരാവസ്തു വകുപ്പ് ഏറ്റെടുക്കേണ്ടവയല്ലേ ?
ഈ ഫോട്ടോയില്‍ കാണുന്ന രണ്ട് പോലീസുകാര്‍ക്കും , പിന്നെ കെപിസിസി അദ്ധ്യക്ഷന്‍ സുധാകരനുമൊക്കെ ഈ സംശയം എന്തു കൊണ്ട് തോന്നിയില്ല ? ഫോട്ടോയില്‍ പുറകില്‍ കാണുന്നത് ആനക്കൊമ്പാണെങ്കില്‍ ഈ രണ്ട് പോലീസ് ഓഫീസേഴ്സും അതിന്റെ നിയമ സാധുത പരിശോധിക്കേണ്ടിയിരുന്നില്ലേ ?
ലക്ഷക്കണക്കിന് കോടി റിസര്‍വ് ബാങ്ക് തടഞ്ഞു വച്ചു എന്ന കളളക്കഥയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഇവര്‍ക്ക് എങ്ങനെ സാധിച്ചു ?
ഒന്നുകില്‍ ഇവന്മാരൊക്കെ മണ്ടന്മാരാണ് . അല്ലെങ്കില്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരും.
പിടിക്കപ്പെടാന്‍ വൈകിയിരുന്നെങ്കില്‍ കൊച്ചി മെട്രോയുടെ ഒരു ബോഗിയും മോന്‍സന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയേനെ . രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന ലണ്ടന്‍ ട്രാം കൊച്ചിയില്‍ എന്ന് ചാനല്‍ വാര്‍ത്തയും വരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.