കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്(Thrikkakara By-Election) പ്രഖ്യാപിച്ചതിനെ പിന്നാലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാവുകയാണ്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയുടെ(NDA) ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ബിജെപി(BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്(K Surendran). കേരളത്തില്‍ ഇരട്ട നീതിയാണ് നടപ്പാക്കുന്നത് ബിജെപിയുടെ മുഖ്യ പ്രചാരണ വിഷയമെന്ന് സുരേന്ദ്രന് വ്യക്തമാക്കി.
ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് സുരേന്ദ്രന് പറഞ്ഞു. മറ്റു സ്ഥാനാര്‍ത്ഥികള്‍ ആരെന്നു നോക്കിയല്ല ബിജെപി സ്ഥാനാര്‍ത്ഥിയാവുകയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാകുമോ സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യം മറുപടി നല്‍കിയില്ല.
ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ തയ്യാറെടുപ്പുകള്‍ ബിജെപി ഇതിനോടകം തുടക്കമിട്ടെങ്കിലും ഇതുവരേയും ഒരു സ്ഥാനാര്‍ത്ഥിയിലേക്ക് അവര്‍ എത്തിയിട്ടില്ല. പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിരുന്നു.
മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12 നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. മെയ് 31ന് തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.
യുഡിഎഫിന് വലിയ മേല്‍ക്കൈയുള്ള മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ്‍ അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം.
തൃക്കാക്കരയില്‍ ഇത്തവണ കടുത്ത മത്സരത്തിനാണ് സാധ്യത. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥി ചര്‍ച്ചകളുമായി മുന്നോട്ടു പോവുകയാണ്. അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ പത്നി ഉമാ തോമസിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് കെപിസിസി നേതൃത്വം ആഗ്രഹിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കാര്യം നേരത്തെ തന്നെ നേതാക്കള്‍ ഉമയേയയും കുടുംബത്തേയും അറിയിച്ചിട്ടുണ്ട്.
അതേസമയം ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സ്വാധീനമുള്ള ട്വന്റി20 ഇറങ്ങുമോ എന്നതാണ് കാത്തിരിക്കുന്നത്. കൊച്ചി നഗരസഭയിലെ 23 ഡിവിഷനുകളും ഒപ്പം തൃക്കാക്കര നഗരസഭയും അടങ്ങിയതാണ് മണ്ഡലം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.