തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻപിള്ള വ്യക്തമാക്കി. താൻ മാപ്പ് പറഞ്ഞെന്നുള്ള ടിക്കാറാം മീണയുടെ പരാമർശം തെറ്റാണ്. താൻ പുറത്തിറങ്ങി വിഡ്ഢിത്തം വിളമ്പുകയാണെന്നാണ് മീണ മാധ്യമങ്ങളോട് പറഞ്ഞത്. അതെന്താണെന്ന് വ്യക്തമാക്കാൻ മീണ തയാറാകണം. തനിക്കെതിരെ വൈരാഗ്യ ബുദ്ധിയോടെയാണ് മീണ പ്രവർത്തിച്ചത്. ഒരു പൊതുപ്രവർത്തകനോടും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ പെരുമാറാൻ പാടില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സിവിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പൊതുജനമധ്യത്തിൽ അവഹേളിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. താൻ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറ്റിനിറുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഒരു പൊതുപ്രവർത്തകനോട് പെരുമാറാൻ പാടില്ലാത്ത വിധത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നോട് പെരുമാറിയത്. നിക്ഷ്പക്ഷമായി പെരുമാറേണ്ട റഫറി തന്നെ ഒരു വശത്തേക്ക് ഗോളടിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പോടെ കേരളത്തിൽ മുന്നണി സംവിധാനത്തിന്റെ പ്രസക്തി നഷ്‌ടപ്പെട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.