കോഴിക്കോട്: തുഷാറിന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ള. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യം അന്വേഷിക്കണമെന്നും തുഷാറിനെ ജയിലില്‍ നിന്ന് ഇറക്കാന്‍ ബിജെപി എന്തുചെയ്തെന്ന് പുറത്ത് പറയാന്‍ സൗകര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തുഷാറിനെ കെണിയില്‍ പെടുത്തിയത് സിപിഎം ആണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് ഇപ്പോള്‍ അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെന്നും ആരോപിച്ചു. എന്‍ഡിഎയെ തകര്‍ക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ശ്രമിച്ചാല്‍ നടക്കില്ലെന്നും ശ്രീധരന് പിള്ള പറഞ്ഞു.
Also Read: യുഎഇയിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം
മുഖ്യമന്ത്രിയുടെ വീട്ടിലെ പൂജാമുറിയില്‍ പ്രതിപക്ഷ നേതാവും പ്രതിപക്ഷ നേതാവിന്റെ പൂജാമുറിയില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുമാണ് ഇതാണ് കേരളത്തിലെ അവസ്ഥയെന്നും ശ്രീധരന് പിള്ള വിമര്‍ശിച്ചു. പത്തൊമ്പത് കോടി രൂപയുടെ വണ്ടിച്ചെക്ക് കേസില്‍ അജ്മാന് പൊലീസ് അറസ്റ്റു ചെയ്ത തുഷാര്‍ വെള്ളാപ്പള്ളിക്ക് ഇന്ന് ഉച്ചയ്ക്കുശേഷമാണ് ജാമ്യം ലഭിച്ചത്.
ജാമ്യത്തുക കോടതിയില്‍ കെട്ടിവെച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളി മോചിതനായത്. തുഷാറിനായി യൂസഫലിയുടെ അഭിഭാഷകനാണ് ഹാജരായത്. തുഷാറിന് ആവശ്യമായ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിദേശകാര്യമന്ത്രിക്ക് കത്തയച്ചിരുന്നു.
തുഷാറിനെ ചിലര്‍ മനഃപൂര്‍വം കുടുക്കിയതാണെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും പിതാവ് വെള്ളാപ്പള്ളി നടേശനും പറഞ്ഞു. മുഖ്യമന്ത്രിയും എം.എ യൂസഫലിയും ജാമ്യത്തിനായി ഇടപെട്ടുവെന്നും അതില്‍ നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: M a yousufali, Ps sreedharan pillai, Thushar vellappally arrest, Thushar vellappally bail, Thushar vellappally case