തിരുവനന്തപുരം: കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ റേക്കുകള്‍ തിരുവനന്തപുരത്തെത്തി. കൊച്ചുവേളി സ്റ്റേഷനിലാണ് വന്ദേഭാരത് എക്സ്പ്രസ് എത്തിയത്. കേന്ദ്ര മന്ത്രി വി. മുരളീധരനും ബിജെപി നേതാക്കളും വന്ദേഭാരതിന് സ്വീകരിക്കാനെത്തി. പുഷ്പവൃഷ്ടി നടത്തിയാണ് ബിജെപി നേതാക്കള്‍ വന്ദേഭാരതിനെ സ്വീകരിച്ചത്.
നേരത്തെ പാലക്കാട്, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലും വന്ദേഭാരതിന് ബിജെപി സ്വീകരണമൊരുക്കിയിരുന്നു. കേരളത്തിന് പ്രധാനമന്ത്രിയുടെ വിഷുകൈനീട്ടമാണ് വന്ദേഭാരത് എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. വന്ദേ ഭാരത് സര്‍വീസ് ഈ മാസം 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തെയും രാജ്യത്തെ 14-ാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്ന തിരുവനന്തപുരം -കണ്ണൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്. ഏഴര മണിക്കൂര്‍ കൊണ്ടു 501 കിമീ പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകള്‍ ദക്ഷിണ റെയില്‍വേ, റെയില്‍വേ ബോര്‍ഡിനു കൈമാറി.
കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ് നിശ്ചയിച്ചിരിക്കുന്നത്. ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകള്‍ തദ്ദേശീയമായി നിര്‍മിച്ച ട്രെയിന്‍ സെറ്റുകളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.