തിരുവനന്തപുരം: കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് ബിജെപി പ്രഖ്യാപിച്ച ജനുവരി ഏഴിലെ ഹർത്താൽ പിൻവലിച്ചു. അതേസമയം അഴിമതി ഭരണത്തിനെതിരായ മറ്റ് സമരങ്ങളും, രാഷ്ട്രീയ പ്രചരണങ്ങളും തുടരുമെന്ന് ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് അഡ്വ. വി വി രാജേഷ് പറഞ്ഞു.
ശക്തമായ സമരങ്ങൾക്കൊടുവിലാണ് മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് രാജിവയ്ക്കേണ്ടി വന്നത്. കഴിഞ്ഞ നാൽപ്പത് വർഷമായി ഇത്തരം അഴിമതിക്കാരുടെ താവളമായി മാറിക്കഴിഞ്ഞു :കോർപ്പറേഷനെന്ന ബി ജെ പി വാദം ശരിവയ്ക്കുന്നതാണ് ഈ നടപടികളെന്ന് വി വി രാജേഷ് പറഞ്ഞു. കുത്തഴിഞ്ഞ ഭരണത്തിനും, പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളുടെയടിസ്ഥാനത്തിൽ കോർപ്പറേഷന് മുന്നിൽ നടന്ന് വന്ന സമരങ്ങൾ താല്കാലികമായി പിൻവലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ഭരണസമിതി അധികാരത്തിൽ വന്ന ആദ്യനാളുകളിൽത്തന്നെ പക്വത കുറഞ്ഞ നേതൃത്വത്തിൻ്റെ കയ്യിൽ നഗരഭരണം അപകടത്തിലാണെന്ന് ബി ജെ പി പറഞ്ഞിരുന്നുവെന്ന് വി വി രാജേഷ് പറഞ്ഞു. ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാരിന് ഒരു കോർപ്പറേഷൻ്റെ പ്രവർത്തനങ്ങളിലിടപെടേണ്ടി വന്നതിന് കാരണം കോർപ്പറേഷൻ ഭരണസമിതിയുടെ പക്വതക്കുറവാണ്. ഇന്നലെ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ജനുവരി ആറിന് ബിജെപി പ്രഖ്യാപിച്ചിട്ടുള്ള കോർപ്പറേഷൻ ഓഫീസ് വളയലും,ഏഴിന് നഗരസഭാതിർത്തിയിൽ പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലും പിൻവലിയ്ക്കുന്നതായും വിവി രാജേഷ് അറിയിച്ചു.
എന്നാൽ മേയറുടെ രാജിയാവശ്യമുൾപ്പെടെ ഭരണസമിതിയ്ക്കെതിരെയുന്നയിച്ച ആരോപണങ്ങളിലൂന്നിയുള്ള മറ്റ് സമരപരിപാടികൾ കോർപ്പറേഷനുള്ളിലും, വാർഡുകൾ കേന്ദ്രീകരിച്ചും തുടരുമെന്നും രാജേഷ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Harthal, Thiruvananthapuram Corporation