കാസര്‍കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയുമായി വീണ്ടും പൊലീസുകാര്‍. കാസര്‍കോട് ജില്ലയിലെ ബേക്കല്‍ സ്റ്റേഷനിലുള്ള 33 പൊലീസ് ഉദ്യോഗസ്ഥരാണ് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. 44 പൊലീസ് ഉദ്യോഗസ്ഥരാണ് പോസ്റ്റല്‍ ബാലറ്റിനു വേണ്ടി അപേക്ഷിച്ചത്. എന്നാല്‍ ഇതില്‍ 11 പേര്‍ക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചത്. യുഡിഎഫ് അനുഭാവികളായ പൊലീസുകാര്‍ക്ക് ബാലറ്റ് നിഷേധിച്ചെന്നാണ് പരാതി.
ബാലറ്റ് കിട്ടിയില്ലെന്നു കാട്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. അപേക്ഷിച്ച എല്ലാവര്ക്കും പോസ്റ്റല്‍ ബാലറ്റ് നല്‍കിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ വ്യക്തമാക്കിയെന്നും പൊലീസുകാര്‍ പറയുന്നു. ബേഡകം, മഞ്ചേശ്വരം സ്റ്റേഷനുകളിലെ 2 എഎസ്ഐമാര്‍ക്കും തപാല്‍ ബാലറ്റ് കിട്ടിയിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്മാരകായ ബേക്കല്‍ സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് ലഭിക്കാതിരുന്നത്. അതേസമയം ഇതേ സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ കൂത്തുപറമ്പ്, പയ്യന്നൂര്‍, കല്യാശേരി, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ 11 ഉദ്യോഗസ്ഥര്‍ക്ക് ബാലറ്റ് ലഭിക്കുകയും ചെയ്തും.
പൊലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു വ്യക്തമാക്കി. 33 അപേക്ഷകരില്‍ 25 എണ്ണം യുഡിഎഫ് അനുഭാവികളുടേതും 8 എണ്ണം ഇടതുപക്ഷ അനുഭാവികളുടേതുമാണെന്നാണ് പൊലീസുകാര്‍ പറയുന്നത്.
Also Read
ബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട നിലയിൽഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.