കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞായറാഴ്ച മൂന്നംഗ സംഘം കൊലപ്പെടുത്തിയത് അതിനിഷ്ഠൂരമായി. കൃപേഷിന്റെ തലയ്ക്കും ശരത് ലാലിന്റെ കൈകാലുകളിലുമാണ് വെട്ടേറ്റത്. ഞായറാഴ്ച വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവം. പ്രദേശത്ത് തെയ്യം കെട്ടുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കില്‍ വരുകയായിരുന്ന കൃപേഷിനെയും ശരത്ലാലിനെയും കാറുപയോഗിച്ച് ഇടിച്ചിട്ടശേഷമാണ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ഇടിയുടെ ആഘാതത്തില്‍ താഴെ വീണ കൃപേഷിനെയാണ് ആദ്യം ആക്രമിച്ചത്. കൃപേഷിന്റെ ശരീരത്തില്‍ പതിനഞ്ച് വെട്ടേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. വെട്ടേറ്റ് തലയോട്ടി പിളര്‍ന്നു. ഇടതു നെറ്റിമുതല്‍ 23 സെന്റീമീറ്റര്‍ ആഴത്തിലാണ് മുറിവേറ്റത്. ഇതാണ് മരണകാരണമായതും. മുട്ടിനു താഴെയും അഞ്ചിടത്ത് വെട്ടേറ്റിട്ടുണ്ട്. കൃപേഷിനെ വെട്ടിയതുകണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച ശരത് ലാലിനെ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിലും ഇരുകാലുകളിലുമാണ് വെട്ടേറ്റത്. അഞ്ചിലേറെ മാരക മുറിവുകളാണ് ഈ ഭാഗങ്ങളില്‍ മാത്രമുള്ളത്. വെട്ടേറ്റ് കൈയ്യിലെ അസ്ഥികളും പൊട്ടിയനിലയിലാണ്. Also Read കരളലിയിച്ച് കൃപേഷ്; അഭിമന്യുവിന്റേതിനേക്കാള്‍ ദരിദ്രം, ഈ കുടില്‍
കണ്ണൂരിലുണ്ടായ രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് സമാനമായ ആക്രമണമാണ് പെരിയയിലും നടന്നതെന്നാണ് പൊലീസിന്റെ പ്രഥമിക വിലയിരുത്തല്‍. സംഭവസ്ഥലത്തുനിന്നും വെട്ടാനുപയോഗിച്ച വടിവാളിന്റെ പിടി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ സിപി.എം പ്രദേശിക നേതൃത്വത്തിനും പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇക്കാര്യം എപ്.ഐ.ആറിലും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കൊലനടത്തിയത് ക്വട്ടേഷന്‍ സംഘമാണോയെന്നും പരിശോധിക്കുന്നുണ്ട്. ശരത് ലാലിനും കൃപേഷിനും വധഭീഷണി ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം പൊലീസിനെയും ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനെയും അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.