കൊല്ലം: സംസ്ഥാന പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ആയിരുന്നു നിയമസഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. സംസ്ഥാന പൊലീസിന്റെ 12601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാതായെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇതിനിടയിലാണ് വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലം കുളത്തൂപ്പുഴയിൽ നിന്നും കണ്ണൂരിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയത്.
കൊല്ലം കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കുളത്തൂപ്പുഴ- മടത്തറ പാതയില്‍ മുപ്പതടി പാലത്തിന് സമീപം 14 വെടിയുണ്ടകളാണ് റോഡരികിലായി കണ്ടെത്തിയത്. പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ നിലയിൽ 12 എണ്ണവും നിലത്ത് ചിതറിയ രണ്ട് വെടിയുണ്ടകളുമാണ് നാട്ടുകാർക്ക് ലഭിച്ചത്. തുടർന്ന് വെടിയുണ്ടകൾ കുളത്തൂപ്പുഴ പൊലീസിന് കൈമാറി.
കണ്ടെടുത്തതിൽ രണ്ട് വെടിയുണ്ടകൾ 7.2 എം എം. ഇവ എ കെ 47-ൽ ഉപയോഗിക്കുന്നതിനോട് സാമ്യമുള്ളതാണ്. 12 എണ്ണം 303 (ത്രീ നോട്ട് ത്രീ) - ചെയിൻബോർ സെൽഫ് ലോഡിംഗ്, ബോൾട്ട ആക്ഷൻ തോക്കുകളിൽ ഉപയോഗിക്കുന്നവയാണ്. പൊലീസിന്റെയോ മറ്റ് സേനാ വിഭാഗങ്ങളുടെയോ വെടിയുണ്ടകൾ അല്ലെന്നാണ് പ്രാഥമിക നിഗമനം. പൊലീസോ മറ്റ് സേനാ വിഭാഗങ്ങളോ ഉപയോഗിക്കുന്നതാണെങ്കിൽ വെടിയുണ്ടയുടെ പിറകിൽ പ്രത്യേക മുദ്രയുണ്ടാവും. പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സി എ ജി കണ്ടെത്തൽ നിലനിൽക്കുന്ന സാഹചര്യത്തിൽ വളരെ ഗൗരവത്തോടെയാണ് പൊലീസ് സംഭവത്തെ നോക്കിക്കാണുന്നത്.
ഇതിനിടെ, കണ്ണൂരിൽ കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന വെടിയുണ്ടകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തില്ലങ്കേരി മച്ചൂർമല സ്വദേശി കെ.പ്രമോദിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ണൂർ കർണാടക അതിർത്തിയിലെ കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. വിരാജ്പേട്ടയിൽ നിന്ന് വരുന്ന ആൾട്ടോ കാറിന്റെ ഡിക്കിയിലാണ് ആറു പാക്കറ്റുകളിൽ ആയി 60 വെടിയുണ്ടകൾ ഒളിപ്പിച്ചിരുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.