തിരുവനന്തപുരം: പ്രളയബാധിത മേഖലയിലെ കാർഷിക വായ്പകളിൻമേലുള്ള ജപ്തി നടപടികൾ നിർത്തിവെക്കാൻ ബാങ്കുകളോട് നിർദ്ദേശിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തേ പ്രളയബാധിത പ്രദേശങ്ങളിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മൊറട്ടോറിയം ലംഘിച്ചുകൊണ്ട് ബാങ്കുകൾ ജപ്തി നടപടി സ്വീകരിക്കുന്ന വാർത്ത ന്യൂസ് 18 പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
തെരുവോര കച്ചവടക്കാരുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിക്കും മന്ത്രിസഭ രൂപം നല്‍കി. തെരുവോര കച്ചവടക്കാരുടെ (ജീവനോപാധി സംരക്ഷണവും കച്ചവട നിയന്ത്രണവും) നിയമം 2014-ലെ 38-ാം വകുപ്പ് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
ഈ പദ്ധതിയനുസരിച്ച് ഓരോ നഗര പ്രദേശത്തും തെരുവോര കച്ചവടക്കാര്‍ക്കു വേണ്ടി പ്രത്യേക മേഖല കണ്ടെത്തി അവിടെ കച്ചവടത്തിനുള്ള സൗകര്യം അതത് നഗരസഭകള്‍ ഒരുക്കേണ്ടതാണ്. തെരുവോര കച്ചവടക്കാരുടെ ജീവനോപാധി ഉറപ്പാക്കുക, അവരുടെ കച്ചവടത്തിന് സംരക്ഷണം നല്‍കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കച്ചവടക്കാരുടെ ക്ഷേമത്തിനുള്ള വിവിധ നടപടികള്‍ ഇതിന്‍റെ ഭാഗമായി സ്വീകരിക്കും. നിയമപ്രകാരം രൂപീകരിക്കുന്ന ടൗണ്‍ വെണ്ടിംഗ് കമ്മിറ്റികള്‍ യഥാര്‍ത്ഥ തെരുവോര കച്ചവടക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. നഗരസഭകളുടെ കീഴില്‍ വരുന്ന ഈ കമ്മിറ്റികളില്‍ തെരുവോര കച്ചവടക്കാര്‍ക്കും പ്രാതിനിധ്യമുണ്ടാകും.
എഡിജിപി സുദേഷ്‌കുമാറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചു. അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയെ കേരള ഇന്‍ലാന്‍ഡ് ഷിപ്പിങ് ആന്റ് നാവിഗേഷന്‍ ലിമിറ്റഡ് ചെയര്‍മാനായും എന്‍.പ്രശാന്തിനെ എംഡി ആയും നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.