തിരുവനന്തപുരം: സംസ്ഥാനത്തെ നിയമന അട്ടിമറി വാർത്തകൾക്ക് പിന്നാലെ പോലീസിലും നിയമന വിവാദം. ഫിംഗർ പ്രിന്റ് സെർച്ചേഴ്‌സ് നിയമനത്തിലാണ് ക്രമക്കേട് നടന്നത്. ഇന്റർവ്യൂ ബോർഡ് അംഗത്തിന്റെ സഹോദരിയ്ക്കും അയോഗ്യരായ രണ്ടു പേർക്കും നിയമനം നൽകിയതായി ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
പോലീസിലെ ഫിംഗർ പ്രിന്റ് സെർച്ചേഴ്‌സ് നിയമനം നടത്തുന്നത് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യുറോയാണ്. പോലീസിലെയും വിജിലൻസിലെയും ക്ലാസ് -3 ജീവനക്കാർക്കാണ് ചട്ടപ്രകാരം ജോലിക്കായുള്ള യോഗ്യത. എന്നാൽ എസ് സി ആർ ബിയിലെ രണ്ടു ക്ലാസ്സ് -4 ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കായി നിയമന അട്ടിമറി നടന്നതയാണ് പരാതി. മാത്രമല്ല ഇന്റർവ്യൂ ബോർഡിൽ ഫിംഗർ പ്രിന്റ് എക്സ്പേർട്ട് ആയി പങ്കെടുത്തയാളുടെ സഹോദരിക്കും ജോലി ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നിൽ എസ് സി ആർ ബിയിലെ ഉന്നതന്റെ ഇടപെടൽ ആണെന്നാണ് ആരോപണം.
2020 ജനുവരിയിൽ അപേക്ഷ ക്ഷണിച്ച നിയമനത്തിലേക്കു 2020 ഡിസംബർ 22 നാണ് പരീക്ഷ നടത്തിയത്. എന്നാൽ മാർക്ക് പ്രസിദ്ധീകരിക്കാതെ പരീക്ഷ എഴുതിയ മുഴുവൻ പേർക്കുമായി 2021 ജനുവരി ഏഴിന് അഭിമുഖം നടത്തുകയായിരുന്നു. ഇതും ആട്ടിമറിയുടെ ഭാഗമെന്നാണ് ആരോപണം. ഇന്റർവ്യൂവിന് രണ്ടു മാർക്ക് നേടിയ വ്യക്തി ഉൾപ്പെടെ 10 പേർക്കാണ് ജനുവരി 12ന് നിയമന ഉത്തരവ് നൽകിയിരിക്കുന്നത്. പരാതിക്കു പരിഹാരം കണ്ടില്ലെങ്കിൽ നടപടിക്കു ഒരുങ്ങുകയാണ് ഉദ്യോഗാർഥികൾ.
കാലടി സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായുള്ള സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച് കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസർ ഡോ. ഉമർ തറമേൽ രംഗത്തെത്തിയത് വിവാദമായിരുന്നു. നിനിത നിയമിക്കപ്പെട്ട തസ്‌തികയിലേക്കുള്ള അഭിമുഖത്തിൽ ഭാഷാവിദഗ്ധൻ എന്ന നിലയിൽ വിദഗ്ധ സമിതി അംഗമായി പങ്കെടുത്തയാളായിരുന്നു ഡോ. ഉമർ തറമേൽ. കോഴിക്കോട് സർവകലാശാലയിലെ മലയാള- കേരള പഠനവകുപ്പിൽ പ്രൊഫസറാണ് അദ്ദേഹം. ഭാഷാ വിദഗ്ധനായി ഇരിക്കാൻ ഇനി ഇല്ലെന്നും സ്ഥാനത്ത് നിന്ന് ഒഴിവാകുന്നതായും ഫേസ്‌ബുക്കിലെ കുറിപ്പിൽ ഉമ്മർ തറമേൽ വ്യക്തമാക്കുന്നു. സർവകലാശാല നിയമനത്തിനുളള റാങ്ക് ലിസ്റ്റ് അട്ടിമറിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്നാണ് വിദഗ്ധ സമിതി അംഗത്വത്തിൽ നിന്ന് ഉമർ ഒഴിവാകുന്നത്.
സർവകലാശാലകളിൽ ഉദ്യോഗാർഥികളുടെ മികവ് നോക്കി വിദഗ്ധർ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ വേണം നിയമനം നടത്താൻ എന്നാണ് യു ജി സി ചട്ടം. എന്നാൽ റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്‌തുപോയ അവസ്ഥ കേരളത്തിലെ ഒരു സർവകലാശാലയിൽ നിന്ന് ഇതാദ്യമാണുണ്ടായത്. ഇതിനോടുളള കടുത്ത വിമർശനവും വിയോജിപ്പും താനും സഹ വിദഗ്ധരും സർവകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ ഇനിയും ഇപ്പണിക്ക് ഈയുളളവൻ ഇല്ലെന്ന് അറിയിക്കുന്നതായും അദ്ദേഹം കുറിപ്പിൽ പറയുന്നു.
അതിനിടെ കാലടി സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരെ ഇന്റർവ്യൂ ബോർഡിലെ മൂന്ന് വിഷയ വിദഗ്ധർ ചേർന്ന് വിസിക്കും രജിസ്ട്രാർക്കും നൽകിയ കത്തും പുറത്തുവന്നിരുന്നു. ഡോ. ഉമർ തറമേലിന് പുറമെ കെ എം ഭരതൻ, പി പവിത്രൻ എന്നിവരാണ് കത്ത് നൽകിയത്. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും മൂന്ന് പേരും കത്തിൽ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime records bureau, Kerala police, Pinarayi vijayan, Recruitment controversy