കൊച്ചി: ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളെ അപലപിച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആലപ്പുഴ ഇരട്ടക്കൊലപാതകം എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്ന് ചോദിച്ച കർദിനാൾ ഇതെല്ലാം കക്ഷിരാഷ്ട്രീയത്തിൻ്റെ ഭാഗമായാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചു. എന്ത് കാരണം കൊണ്ടാണെങ്കിലും കൊലപാതകങ്ങൾ ന്യായീകരിക്കാനാകില്ല. നിഷ്പ്രയാസം നടക്കുന്ന സംഭവങ്ങൾ ആയി കൊലപാതകങ്ങൾ മാറുന്നു. ചില കക്ഷി രാഷ്ട്രീയ പാർട്ടികൾ അവരുടെ സാന്നിധ്യം പ്രകടമാക്കുന്നതിന് കൊലപാതകങ്ങൾ നടത്താറുണ്ടെന്നും ആലഞ്ചേരി പറഞ്ഞു.
ആലപ്പുഴയിലെ കൊലപാതകങ്ങൾ മതസ്പർദ്ധ മൂലമുള്ള സംഘർഷമായി കാണേണ്ടതില്ല. രാഷ്ട്രീയ കാരണങ്ങളാണ് ഇതിനു പിന്നിലെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ അമർച്ച ചെയ്യാൻ പൊലീസ് ഇടപെടണം. ഭൂമിയിൽ സമാധാനം ഇപ്പോഴും ഉണ്ടാകുന്നില്ലെന്നും കെസിബിസിയുടെ ക്രിസ്തുമസ് ചടങ്ങിൽ വചന സന്ദേശം നല്കി കൊണ്ട് അദ്ദേഹം പറഞ്ഞു .
വർഗീയ സംഘട്ടനങ്ങൾ ആണ് ആലപ്പുഴയിൽ ഉണ്ടാകുന്നതെന്ന രീതിയിൽ ചിലരുടെ പ്രസ്താവനകൾ പുറത്ത് വരുന്ന സാഹചര്യത്തിൽ കൂടിയാണ് കെസിബിസി പ്രസിഡൻറ് കൂടിയായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത് .
ആലപ്പുഴ ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്ന കൊലപാതകങ്ങൾ രണ്ട് വർഗ്ഗീയ ശക്തികൾ മത്സരിച്ച് നടത്തിയതാണെന്നു സി പി എം വ്യക്തമാക്കിയിരുന്നു. കേരളത്തെ ചോരക്കളമാക്കാൻ വർഗ്ഗീയ ശക്തികളുടെ തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും ഉണർവോടെയും ജാഗ്രതയോടെയും രംഗത്തുവരണം. എൽഡിഎഫ് ഭരണത്തിൽ കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണ്. അതില്ലാതാക്കാനുള്ള ബോധപൂർവ്വമായ യജ്ഞത്തിലാണ് വർഗ്ഗീയ ശക്തികൾ. മതവർഗ്ഗീയത പരത്തി ജനങ്ങളിൽ സ്പർദ്ധയും അകൽച്ചയും ഉണ്ടാക്കി നാട്ടിൽ വർഗ്ഗീയ ലഹളയുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി സമൂഹ മാധ്യമങ്ങളെയടക്കം ദുരുപയോഗപ്പെടുത്തുന്നുണ്ടെന്നും സിപിഎം ആരോപിച്ചു .
അതേസമയം ആലപ്പുഴയിൽ ബി. ജെ. പി.- എസ് .ഡി. പി. ഐ. നേതാക്കൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പോലീസ് മേധാവി അനിൽകാന്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഏതുതരം സാഹചര്യവും നേരിടാൻ തയ്യാറായി നിൽക്കാൻ സായുധ ബറ്റാലിയനുകൾക്ക് നിർദേശം നൽകി. ഒരു ബറ്റാലിയനിൽ കുറഞ്ഞത് രണ്ട് പ്ലാറ്റൂണുകളെയെങ്കിലും തയ്യാറാക്കി നിർത്തണമെന്നാണ് നിർദ്ദേശം. പോലീസ് ആസ്ഥാനത്തുനിന്ന് അടിയന്തര നിർദ്ദേശം ലഭിച്ചാൽ അഞ്ചുമിനിറ്റിനുള്ളിൽ നീങ്ങാൻ പറ്റുന്ന രീതിയിൽ പ്ലാറ്റൂണുകൾ സജ്ജരായിരിക്കണമെന്ന് നിർദേശത്തിൽ പറയുന്നു.
ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത; ആലപ്പുഴയില്‍ നിരോധനാജ്ഞ 22 വരെ നീട്ടി
ഇരട്ട കൊലപാതകങ്ങളുടെ(Murder) പശ്ചാത്തലത്തില്‍ ആലപ്പുഴ(Alappuzha) ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ(Prohibitory Order) ഡിസംബര്‍ 22 വരെ നീട്ടി. 22ന് രാവിലെ ആറുവരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cardinal Mar George Alencherry, Murder in Alappuzha, Political murder