കോഴിക്കോട്:
കത്വ പണ്ട് പിരിവിൽ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനും ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിനുമെതിരേ പൊലീസ് കേസെടുത്തു. സി.കെ സുബൈറാണ് ഒന്നാം പ്രതി. മുന്‍ യൂത്ത് ലീഗ് നേതാവ് കൂടിയായ യൂസഫ് പടനിലത്തിന്റെ പരാതിയില്‍ കുന്ദമംഗലം പൊലീസാണ് ഇരുവർക്കുമെതിരെ ഐ.പി.സി 420 പ്രകാരം കേസെടുത്തത്.
കത്വ, ഉന്നാവോ പെണ്‍കുട്ടികളുടെ കുടംബങ്ങള്‍ക്ക് നിയമസഹായം നല്‍കുന്നതിനു വേണ്ടിയാണ് യൂത്ത് ലീഗ് ഫണ്ട് പിരിവ് നടത്തിയത്. ഏകദിന ഫണ്ട് സമാഹരണം നടത്താന്‍ 2018 ഏപ്രില്‍ 19, 20 തീയതികളില്‍ സി.കെ സുബൈര്‍ പത്രത്തില്‍ പരസ്യം നൽകി പണം പിരിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ബ്രാഞ്ചിൽ തുടങ്ങിയ അക്കൗണ്ടിൽ ഒരു കോടിയോളം രൂപ എത്തിയെന്നും ഇത് വകമാറ്റി ചെലവഴിച്ചെന്നും 15 ലക്ഷം രൂപ രണ്ടാം പ്രതിയായ പി.കെ ഫിറോസ് മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.
Also Read
കത്വ കേസ് ഏകോപിപ്പിച്ചത് മുബീൻ ഫാറൂഖി; ദീപിക സിങ് രജാവത്തിന്റെ ശബ്ദരേഖയ്ക്ക് മറുപടിയുമായി യൂത്ത് ലീഗ്കത്വ ഫണ്ട് തിരിമറിയിൽ യൂത്ത് ലീഗിനെതിരെ സി.പി.എമ്മും
മന്ത്രി കെ.ടി ജലീലും രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ് പണം ഇരയുടെ കുടുംബത്തിന് നൽകിയത് എങ്ങനെ എന്ന് വ്യക്തമാക്കണമെന്ന് ജലീൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യൂത്ത് ലീഗിന് എതിരെ ആക്ഷേപം ഉന്നയിച്ചവർ പരാതിയുമായി വന്നാൽ തുടർ നടപടി സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. " യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് മൊയീൻ അലി ശിഹാബ് തങ്ങളുടെ പ്രസ്താവന പ്രധാനം ആണ്. പിരിച്ചെടുത്ത പണം എത്ര, എങ്ങിനെ നൽകി എന്നെല്ലാം യൂത്ത് ലീഗ് വ്യക്തമാക്കണം. ബാങ്ക് വഴി ആണോ നൽകിയത്? ഏത് ബാങ്ക്? ഏത് അകൗണ്ട് എന്നിവ വ്യക്തമാക്കണം " ജലീൽ പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബത്തിന് കേസ് നടത്താൻ ആണെങ്കിൽ ഏത് വക്കീലിന് ആണ് പണം നൽകിയത് ? ചെക്ക് ആയി ആണോ ? നേരിട്ട് ആണോ എന്ന് വ്യക്തമാക്കണം. " രസീത് പോലും ഇല്ലാതെ പിരിച്ച പണം എങ്ങനെ ചെലവഴിച്ചു എന്ന് പാർട്ടി ഘടകങ്ങൾ മാത്രം അറിഞ്ഞാൽ പോരാ. ഏതൊക്കെ ശാഖയിൽ നിന്ന് എത്ര ഒക്കെ പിരിഞ്ഞു കിട്ടി എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെലവാക്കിയതിന്റെ കണക്ക് പറയാൻ കഴിയില്ലെങ്കിൽ പണം പിരിക്കരുതെന്ന് മുൻപ് സുനാമി ഫണ്ട് വിവാദം ഉണ്ടായ സമയത്ത് താൻ ലീഗ് നേതാക്കളോട് പറഞ്ഞിരുന്നു. കൊടുത്തില്ലെങ്കിൽ ആരും കുറ്റം പറയില്ല. പിരിച്ചതിന് ശേഷം കൊടുക്കാതിരിക്കുകയും കണക്ക് നൽകാതിരിക്കുകയും ചെയ്യുമ്പോൾ അങ്ങനെ അല്ല. ലീഗിന്റെ പണപ്പിരിവ് ജനാധിപത്യ മാർഗങ്ങളെ അംഗീകരിച്ചല്ല എന്നും ജലീൽ പറഞ്ഞു.
മുൻപ് രോഹിത് വെമുല യുടെ കുടുംബത്തിന് എത്ര പണം നൽകി എന്ന് കൂടി വ്യക്തമാക്കണമെന്നും ജലീൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ ആണ് തട്ടിപ്പ് നടന്നത് എന്നും ജലീൽ ആരോപിച്ചു. "പിരിച്ചതിന്റെ കണക്ക് പറയണ്ട പകരം ഡൽഹിയിൽ നിന്ന് മടങ്ങി വന്നു മത്സരിക്കുന്ന തന്നെ പിന്തുണക്കണം, ഇതാണ് കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗും എം എസ് ഫും തമ്മിൽ ഉള്ള ധാരണ- ജലീൽ ആരോപിച്ചു.
ഇതിനിടെ കത്വ ഫണ്ട് തിരിമറി നടത്തിയെന്ന വിവാദത്തിൽ അഭിഭാഷക ദീപിക സിങ് രജാവത്തിന്റെ ശബ്ദരേഖയ്ക്ക് മറുപടിയുമായി യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. അഭിഭാഷകൻ മുബീൻ ഫാറൂഖി മുഖേനയാണ് ദീപിക പെൺകുട്ടിയുടെ കുടുംബത്തിന്റെ വക്കാലത്ത് ഏറ്റെടുത്തത്. ഇതിനു തെളിവായി അവർ വക്കാലത്ത് ചോദിക്കുന്നതിന്റെ ശബ്ദരേഖയും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈർ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.
ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ട് ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കാന്‍ തയാറാണെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.
ദീപിക സിങ് രജാവത്ത് രണ്ട് തവണ മാത്രമാണ് ഹാജരായത്. തുടർന്ന് കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് അവര്‍ പിന്‍മാറി. തുടർന്നാണ് മുബീന്‍ ഫറൂഖി കേസ് ഏറ്റെടുത്തതെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു.