കോട്ടയം: പൂഞ്ഞാറില്‍ വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി(KSRTC) ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബസ് വെള്ളക്കെട്ടിലിറക്കിയതുവഴി കെഎസ്ആര്‍ടിസിയ്ക്ക് 5,33,000 രൂപ നഷ്ടമുണ്ടായതാണ് പരാതി.
വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതാണ് ഡ്രൈവര്‍ ജയദീപിനെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പറയുന്നത്. ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഡ്രൈവര്‍ വെള്ളക്കെട്ടില്‍ ഇറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തിരിയ്ക്കുന്നത്. നേരത്തെ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരം ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷനെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇയാള്‍ പരിഹാസിച്ച് രംഗത്ത് വന്നിരുന്നു.
ഈരാറ്റുപേട്ട-പൂഞ്ഞാര്‍ റൂട്ടില്‍ പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലാണ് ജയദീപ് ഓടിച്ച കെ എസ് ആര്‍ ടി സി ബസ് പകുതിയോളം വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
നാട്ടുകാരാണ് ഒരാള്‍ പൊക്കത്തില്‍ ഉണ്ടായിരുന്ന വെള്ളത്തിലൂടെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. വടം ഉപയോഗിച്ച് ബസ് വെള്ളത്തില്‍ നിന്ന് വലിച്ചുകയറ്റി. മീനച്ചിലാറ്റിലെ തടയണ ഉയര്‍ത്തി നിര്‍മിച്ചതോടുകൂടിയാണ് ഈ റോഡില്‍ വെള്ളം കയറാന്‍ തുടങ്ങിയത്. വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്ന പേരിലായിരുന്നു ഡ്രൈവര്‍ ഡ്രൈവര്‍ ജദീപിനെ സസ്പെന്‍ഡ് ചെയ്തത്.
K Rail | കെ റെയിൽ സർവേയ്ക്ക് എത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; രണ്ട് പേർക്ക് പരിക്ക്
കെ റെയില്‍ പദ്ധതിയുടെ ഭൂ സര്‍വ്വേക്കെത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. വളർത്തുനായയുടെ കടിയേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശി ആദര്‍ശ്, ഇരിട്ടി സ്വദേശി ജുവല്‍ പി.ജെയിംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ വളപട്ടണം പൊലിസില്‍ പരാതി നല്‍കുമെന്ന് സര്‍വ്വേ ഏജന്‍സി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ വളപട്ടണം ചിറക്കലിലാണ് സംഭവം. കെ- റെയില്‍ സര്‍വ്വേക്കായി നാല് ബാച്ച് ഉദ്യോഗസ്ഥരാണ് എത്തിയത്. ഇതില്‍ ആദര്‍ശും ജുവലും അടക്കം മൂന്ന് പേര്‍ ഒരു വീട്ടുപറമ്പില്‍ സ്ഥല നിര്‍ണയം നടത്തുമ്പോഴാണ് നായയുടെ കടിയേറ്റത്.
ഗേറ്റ് കടന്ന് അകത്ത് എത്തിയ ഉടൻ വീട്ടിലെ ഗൃഹനാഥനും മകനുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് വീട്ടമ്മ നായയെ അഴിച്ചുവിട്ടത്. കുറച്ചുകൊണ്ട് ഓടിയെത്തി നായ ഇരുവരെയും കടിക്കുകയും ചെയ്തു. കാലിനാണ് കടിയേറ്റത്. മതിൽ ചാടികടന്ന് ഓടിയതുകൊണ്ടാണ് ഇരുവരും രക്ഷപെട്ടത്. സർവേ സംഘത്തിലെ മറ്റുള്ളവരും നാട്ടുകാരും ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ സര്‍വേ ഏജന്‍സി, കെ റെയില്‍ അധികൃതര്‍ക്ക് പരാതി നല്‍കി. സംഭവത്തിൽ പൊലീസിന് പരാതി നൽകാൻ ഒരുങ്ങുകയാണ് സർവേ ഏജൻസി. ബോധപൂർവ്വം നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയാണെന്ന് സർവേ ഏജൻസി ആരോപിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksrtc, Police case