കൊച്ചി: തുടർച്ചയായി വന്യജീവി ആക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെട്ടിട്ടും നിരുത്തരവാദപരമായി പെരുമാറുന്ന വനം മന്ത്രി എ കെ ശശീന്ദ്രന്‍ രാജി വെക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്. മന്ത്രിയുടെ നിലപാടുകൾ കേരള സമൂഹത്തിന് അപകടകരമാണെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു. കണമലയിലും കൊല്ലത്തും ഉണ്ടായ കാട്ടുപോത്ത് ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ടിട്ടും അതിനെതിരെ ശബ്ദിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന മന്ത്രിയുടെ നടപടികൾ പ്രതിഷേധാർഹമാണ്. കാട്ടുപോത്തിനെ വെടിവെക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് അട്ടിമറിച്ചത് വനം വകുപ്പാണ്. ഇത് ആരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണെന്നു സർക്കാർ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കാട്ടനകളും കാട്ടുപോത്തുകളും കേരളത്തിൽ ഇത്രയേറെ ജീവനുകൾ എടുത്തിട്ടും തികഞ്ഞ ലാഘവത്തോടെ പ്രവർത്തിക്കുന്നത് ഇനിയും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാൻ കാരണമാകും. ഇത് തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സാധിക്കാത്ത മന്ത്രിക്ക് ഭരണത്തിൽ തുടരാൻ അർഹതയില്ല. രാജി വെക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ മാറ്റുവാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
കർഷകരുടെ ജീവനുവേണ്ടി ശബ്ദിക്കുന്ന സഭാ-സമുദായ നേതാക്കന്മാരെ അവഹേളിക്കാനും ഭീഷണിപ്പെടുത്താനും നോക്കി സ്വഭാവികമായ പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്നത് വ്യാമോഹമാണ്. ജനങ്ങളുടെ സംരക്ഷകരാകേണ്ട മന്ത്രിമാർ മനുഷ്യ ജീവന് വേണ്ടി സംസാരിക്കാതെ മൃഗങ്ങൾക്ക് വേണ്ടി മാത്രം സംസാരിക്കുന്നു. മന്ത്രിമാർ ഭരിക്കുന്നത് മൃഗങ്ങൾക്ക് വേണ്ടിയാണോ എന്ന് സ്വയം ചിന്തിക്കണം. വന്യജീവി ആക്രമണം സാമൂഹിക ദുരന്തമായി മാറുന്നത് ബോധപൂർവമായ സർക്കാർ അനാസ്ഥ മൂലമാണെന്ന് കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: A K Saseendran, Wild boar attack