തിരുവനന്തപുരം: സംസ്ഥാനത്ത് സിക സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പരിഗണന നല്‍കണമെന്ന് കേന്ദ്ര സംഘം. സിക വൈറസ് പ്രതിരോധ മാര്‍ഗ്ഗങ്ങളും ആക്ഷന്‍ പ്ലാനും ആരോഗ്യവകുപ്പ് പ്രതിനിധികളുമായി കേന്ദ്ര സംഘം ചര്‍ച്ച ചെയ്തു. സിക ബാധിത മേഖലകള്‍ സംഘം സന്ദര്‍ശിച്ചു. ഈഡിസ് കൊതുകുകള്‍ വൈറസ് വാഹകരായതിനാല്‍ കൊതുകുകളുടെ ഉറവിടം കണ്ടെത്തി നിശിപ്പിക്കുന്നതിനാകണം സംസ്ഥാനം പ്രാധാന്യം നല്‍കേണ്ടത്.
ഗര്‍ഭിണികളിലെ വൈറസ് ബാധ വേഗത്തില്‍ കണ്ടെത്തണം. പനി രോഗലക്ഷണങ്ങളുമായി എത്തുന്നവരില്‍ പരിശോധിക്കുന്ന മറ്റ് രോഗങ്ങളുടെ പട്ടികയില്‍ സികയും ഉള്‍പ്പെടുത്തണം. എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സിക വൈറസ് പരിശോധന, ചികിത്സ മാര്‍ഗരേഖ നല്‍കാനും കേന്ദ്ര സംഘം നിര്‍ദ്ദേശം നല്കി. സികയ്ക്ക് സമാന ലക്ഷണങ്ങള്‍ മറ്റ് ജില്ലകളിലുള്ളവരിലും കാണിച്ചിരുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ കേന്ദ്ര സംഘത്തെ അറിയിച്ചു. കേന്ദ്രത്തില്‍ നിന്നുള്ള ആറ് അംഗ സംഘമാണ് കേരളം സന്ദര്‍ശിക്കുന്നത്. സിക ബാധിത മേഖലകളായ കിംസ് ആശുപത്രി, പാറശാല എന്നിവിടങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി.
കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് തുടങ്ങണമെന്നും കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചു. നിലവില്‍ 4 മെഡിക്കല്‍ കോളേജുകള്‍ക്ക് 2100 പരിശോധനാ കിറ്റുകളെത്തിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക വൈറസ് പരിശോധന നടത്തുന്നത്.
എന്‍.ഐ.വി. പൂനയില്‍ നിന്നും ഈ ലാബുകളിലേക്ക് സിക വൈറസ് പരിശോധന നടത്താന്‍ കഴിയുന്ന 2100 പി.സി.ആര്. കിറ്റുകളാണ് ലഭിച്ചത്. തിരുവനന്തപുരം 1000, തൃശൂര്‍ 300, കോഴിക്കോട് 300, ആലപ്പുഴ എന്‍.ഐ.വി. 500 എന്നിങ്ങനെയാണ് ടെസ്റ്റ് കിറ്റുകള്‍ ലഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക എന്നിവ പരിശോധിക്കാന്‍ കഴിയുന്ന 500 ട്രയോപ്ലക്സ് കിറ്റുകളും സിക വൈറസ് മാത്രം പരിശോധിക്കാന്‍ കഴിയുന്ന 500 സിങ്കിള്‍ പ്ലക്സ് കിറ്റുകളുമാണ് ലഭിച്ചത്. മറ്റ് മൂന്ന് ലാബുകളില്‍ സിക്ക പരിശോധിക്കാന്‍ കഴിയുന്ന സിങ്കിള്‍ പ്ലക്സ് കിറ്റുകളാണ് ലഭിച്ചത്.
ആര്.ടി.പി.സി.ആര്. പരിശോധന വഴിയാണ് സിക വൈറസ് സ്ഥിരീകരിക്കുന്നത്. രക്തം, മൂത്രം എന്നീ സാമ്പിളുകളിലൂടെയാണ് സിക്ക വൈറസ് പരിശോധന നടത്തുന്നത്. രക്ത പരിശോധനയിലൂടെ സിക വൈറസ് കണ്ടെത്താനാണ് പൂന എന്‍.ഐ.വി. നിര്‍ദേശിച്ചിരിക്കുന്നത്. രോഗം സംശയിക്കുന്നവരുടെ 5 എം.എല്‍. രക്തം ശേഖരിക്കുന്നു. രക്തത്തില്‍ നിന്നും സിറം വേര്‍തിരിച്ചാണ് പി.സി.ആര്. പരിശോധന നടത്തുന്നത്. തുടക്കത്തില്‍ ഒരു പരിശോധനയ്ക്ക് 8 മണിക്കൂറോളം സമയമെടുക്കും.
മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേയുള്ള കേസുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. സംസ്ഥാനത്ത് ആര്.ടി.പി.സി.ആര്. പരിശോധന നടത്തുവാന്‍ കഴിയുന്ന 27 സര്‍ക്കാര്‍ ലാബുകളാണുള്ളത്. കോവിഡ് വ്യാപന സമയത്ത് കൂടുതല്‍ ആര്.ടി.പി.സി.ആര്. ലാബുകള്‍ സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നു. കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ എത്തുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ ഈ ലാബുകളിലും എന്‍.ഐ.വി.യുടെ അനുമതിയോടെ സിക പരിശോധന നടത്താന്‍ സാധിക്കുന്നതാണ്.
പനി, ചുവന്ന പാടുകള്‍, ശരീരവേദന എന്നീ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളെ പ്രത്യേകിച്ചും ഗര്‍ഭിണികളെ സിക വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Health, Pregnant, Zika, Zika virus, Zika virus Kerala