ശബരിമല: ശബരിമലയെ സംസ്ഥാന സർക്കാർ യുദ്ധഭൂമിയാക്കിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് നിലയ്ക്കലെത്തിയശേഷം കണ്ണന്താനം നടത്തിയത്.
ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണ് ശബരിമലയില്‍ ഉള്ളതെന്ന് കണ്ണന്താനം ചോദിച്ചു. അയ്യപ്പഭക്തന്മാര് വരുന്നത് പ്രാര്‍ത്ഥിക്കാനല്ലേ? മലകയറാന്‍ വരുന്നവര്‍ ഒരിക്കല്‍ പോലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചു.
തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ഒരു സംവിധാനങ്ങളും ശബരിമലയില്‍ ഇല്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ശബരിമലയുടെ അടിസ്ഥാന വികസനത്തിനായി നൂറുകോടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അത് സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ ചെലവഴിച്ചുവെന്ന് മനസിലാക്കാനാണ് ഈ സന്ദര്‍ശനം.
ശബരിമലയിലേക്ക് പോകുമെന്ന് വ്യക്തമാക്കിയ അല്‍ഫോണ്‍സ് കണ്ണന്താനം കേരളം പൊലീസ് ഭരണത്തിന് കീഴിലാണോയെന്ന സംശയവും പ്രകടിപ്പിച്ചു. ഭക്തര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ വിലയിരുത്തുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. സന്ദര്‍ശനം കേന്ദ്രടൂറിസം മന്ത്രി എന്ന നിലയിലാണ്. ഈ രണ്ടുമാസത്തില്‍ തന്നെ ശബരിമലയില്‍ പോയില്ലെങ്കില്‍ രക്ഷപെടില്ല എന്നാണോ കരുതുന്നത്. അതൊക്കെ ആവശ്യമില്ലാതെ പ്രശ്നമുണ്ടാക്കാന്‍ വേണ്ടി ചെയ്യുന്നതാണെന്നും വ്യക്തമാക്കി.
നാമജപ പ്രതിഷേധം നടത്തുന്നവരെ ഭീകരവാദികളെപ്പോലെയാണ് പൊലീസ് കണക്കാക്കുന്നത്. ജനാധിപത്യ രാജ്യത്ത് ഇങ്ങനെയല്ല നടക്കേണ്ടതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. സുപ്രീംകോടതിയില്‍ പരിഗണനയിലുള്ള കേസില്‍ വിധി വരട്ടെയെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amenities in sabarimala, Nilakkal portesters, Pampa, Sabarimala, കേന്ദ്ര സർക്കാർ, നിലയ്ക്കൽ പ്രതിഷേധം, ശബരിമല വിഷയം