കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വീണ്ടുംസംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കാട്ടുപന്നികള്‍ (wild pig) കടുവകളുടെയും പുള്ളിപ്പുലികളുടെയും പ്രധാന ഇരയായതിനാലാണിത്. കേന്ദ്ര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കണക്കിലെടുത്ത്, വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വേട്ടയാടാന്‍ അനുവദിച്ച ഉത്തരവ് 2022 മെയ് 17 മുതല്‍ ഒരു വര്‍ഷത്തേക്ക് നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
റേഞ്ച് ഓഫീസര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ലൈസന്‍സുള്ള തോക്കുള്ള കര്‍ഷകര്‍ക്ക് മാത്രമേ കാട്ടുപന്നികളെ കൊല്ലാന്‍ അനുവാദമുള്ളൂ. അതിനിടെ, വന്യജീവി സംരക്ഷണ നിയമ ഭേദഗതിയില്‍ നിന്ന് ക്ഷുദ്രജീവി വിഭാഗത്തെ ഒഴിവാക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി കര്‍ഷകർ ആരോപിച്ചു.
"നിർദ്ദിഷ്ട നിയമത്തിന്റെ 62-ാം വകുപ്പ് അനുസരിച്ച് ഒരു ജീവിവർഗത്തെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാം. എന്നാൽ ഇതിനായുള്ള നടപടിക്രമങ്ങൾ വ്യക്തമല്ല.കഴിഞ്ഞ 15 മാസത്തിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 21 പേര് മരിക്കുകയും 103 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാട്ടില്‍ കയറി കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല.
കാട്ടുപന്നികള്‍ വിളകള്‍ നശിപ്പിക്കുകയും കര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു'' കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് ചെയര്മാന് അലക്സ് ഒഴുകയില്‍ പറഞ്ഞു.
2022 മാര്‍ച്ച് ഏഴിന് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നിര്‍ദേശം കേന്ദ്രം തള്ളിയിരുന്നു. പിന്നീട് കര്‍ഷകരുടെ ദുരിതം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 16ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് മന്ത്രി കത്തയച്ചിരുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിലൂടെ മൃഗത്തെ വിവേചനരഹിതമായി കൊല്ലുകയും അതുവഴി ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ തകരുകയും ചെയ്യുമെന്ന് ഏപ്രില്‍ 12ന് മന്ത്രി ശശീന്ദ്രന് അയച്ച കത്തില്‍ കേന്ദ്രമന്തി പറഞ്ഞു.
'കടുവ, പുള്ളിപ്പുലി തുടങ്ങിയ മാംസഭുക്കുകളുടെ പ്രധാന ഇരകളില്‍ ഒന്നാണ് കാട്ടുപന്നി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നത് മൃഗത്തെ വിവേചനരഹിതമായി കൊല്ലുകയും അതുവഴി ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയും ചെയ്യും. അതിനാല്‍ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 11 (1) ബിയിലെ വ്യവസ്ഥകള്‍ അനുസരിച്ച് ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കാത്ത വിധം കാട്ടുപന്നികളുടെ പരിപാലനം സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്യണം,'' മന്ത്രി കത്തില്‍ പറഞ്ഞു.
സെക്ഷന്‍ 11 (1) ബി പ്രകാരം, ഷെഡ്യൂള്‍ II, ഷെഡ്യൂള്‍ III, അല്ലെങ്കില്‍ ഷെഡ്യൂള്‍ IV എന്നിവയില്‍ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും വന്യമൃഗം മനുഷ്യന്റെ ജീവനോ സ്വത്തിനോ അപകടകരമായതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബോധ്യപ്പെട്ടാല്‍ രേഖാമൂലമുള്ള ഉത്തരവ് പുറപ്പെടുവിക്കും. ഒരു നിര്‍ദ്ദിഷ്ട പ്രദേശത്ത് അത്തരം മൃഗങ്ങളെ വേട്ടയാടാന്‍ ഈ ഉത്തരവ് പ്രകാരം അനുവദിക്കും.
സംസ്ഥാനത്തെ 406 വില്ലേജുകള്‍ രൂക്ഷമായ കാട്ടുപന്നി ശല്യം നേരിടുന്നതായി സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് 'ഹോട്ട് സ്പോട്ട്' വില്ലേജുകളുടെ പട്ടിക സമര്‍പ്പിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala forest, Pigs, Supreme court, Wild Boar