തിരുവനന്തപുരം: എകെജി സെന്റർ (AKG Centre)വഞ്ചനയുടെ സ്മാരകമാണെന്ന ആരോപണവുമായി ചെറിയാൻ ഫിലിപ്പ്. 1977 ൽ എകെജിയുടെ സ്മാരകമായി ഒരു പഠന ഗവേഷണ കേന്ദ്രത്തിന് സർക്കാർ നൽകിയ 35 സെന്റ് ഭൂമിയിൽ പാർട്ടി ഓഫീസ് സ്ഥാപിച്ച സിപിഎം നേതൃത്വം സർക്കാരിനെ കബളിപ്പിക്കുകയാണ് ചെയ്തതെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ ആരോപണം.
പൗരപ്രമുഖർ അടങ്ങിയ എകെജി സ്മാരക കമ്മറ്റിയുടെ പേരിൽ നൽകിയ ഭൂമി ക്രമേണ പാർട്ടി നേതാക്കൾ മാത്രമടങ്ങിയ ഒരു ട്രസ്റ്റിന് കൈമാറി. സർക്കാരുമായുള്ള ധാരണ ലംഘിച്ചതിനെതിരെ കേസ് കൊടുക്കുമെന്ന് താൻ പ്രഖ്യാപിച്ച ശേഷമാണ് എകെജി പഠന ഗവേഷണ കേന്ദ്രവും ലൈബ്രറിയും തുടങ്ങിയതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
ഇഎംഎസിന്റെ അഭ്യർത്ഥനയെ മാനിച്ച് പഠന കേന്ദ്രത്തിന് വേണ്ടി മാത്രമാണ് റവന്യൂ വകുപ്പിന്റെ 15 സെന്റും കേരള യൂണിവേഴ്സിറ്റിയുടെ 20 സെന്റും അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണി അനുവദിച്ചത്. 1977 ൽ എ കെ ജി സ്മാരക കമ്മറ്റിയുടെ രൂപീകരണത്തിന് ഇ എം എസ് വിളിച്ചു കൂട്ടിയ യോഗത്തിൽ താനും പങ്കെടുത്തിരുന്നു. കുന്നുകുഴിയിലെ വീട്ടിലേക്ക് എന്നും നടന്നു പോകുന്ന വഴിയിലെ പഴയ ഗ്യാസ് ഹൗസ് നിന്നിരുന്ന സ്ഥലം താനാണ് നിർദ്ദേശിച്ചത്.
1987 ൽ എ കെ.ജി സെന്റർ യൂണിവേഴ്സിറ്റിയുടെ എട്ട് സെന്റ് ഭൂമി അനധികൃതമായി കയ്യേറിയതായി ചില മാധ്യമങ്ങളിൽ ആരോപണമുണ്ടായി. ഇക്കാര്യം യൂണിവേഴ്സിറ്റി സെനറ്റിൽ താൻ ഉന്നയിച്ചതിനെ തുടർന്ന് റവന്യൂ അധികൃതർ ഭൂമി അളന്നപ്പോൾ അധികമുണ്ടെന്ന് കണ്ടെത്തി. ഗവേഷണ സ്ഥാപനം എന്ന പേരിൽ കെട്ടിട നികുതിയിലും വൈദ്യുതി നിരക്കിലും ഇളവു നേടിയിരുന്നു. എകെജി സെന്റർ ക്രമക്കേടുകൾ നിയമസഭയിലും ദേശീയ തലത്തിലും വിവാദമായി.
ഇതിനിടെ ഡൽഹിയിൽ വെച്ച് ഇഎംഎസിനെ കണ്ടപ്പോൾ വിശ്വാസപൂർവ്വം അദ്ദേഹം തന്നോടു പറഞ്ഞ കാര്യങ്ങൾ എകെ ആന്റണി, കെ.കരുണാകരൻ എന്നിവരെ ധരിപ്പിച്ചു. എകെജിയോടും ഇഎംഎസിനോടും ആദരവു പുലർത്തിയിരുന്ന അവരും കെ പി സി സി യും രാഷ്ട്രീയ മാന്യതയുടെ പേരിലാണ് വിവാദം അവസാനിപ്പിച്ചതെന്നും ചെറിയാൻ ഫിലിപ്പ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.