തിരുവനന്തപുരം: ബില്ലുകളുടെ കാര്യത്തിൽ മന്ത്രിമാരല്ല, മുഖ്യമന്ത്രിയാണ് തന്നെ ബോധ്യപ്പെടുത്തേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണപരമായ കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാ പരമായ ബാധ്യതയുണ്ട്. ബില്ലുകളിൽ വ്യക്തത വരുത്താതെ ഒപ്പിടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലായിരുന്നു ഗവർണറുടെ പ്രതികരണം.
ബില്ലുകൾ സംബന്ധിച്ച തന്റെ സംശയങ്ങളിൽ വിശദീകരണം നൽകാനാണ് മന്ത്രിമാരെത്തുന്നത്.തൃപ്തികരമായ വിശദീകരണം കിട്ടിയാൽ തന്റെ നിലപാട് അറിയിക്കും.മന്ത്രിമാരുടെ വിശദീകരണം അനുസരിച്ചു മാത്രമെ തനിക്ക് തുടർ തീരുമാനം എടുക്കാൻ സാധിക്കൂവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭരണപരമായ കാര്യങ്ങൾ അറിയിക്കാൻ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായി ബാധ്യതയുണ്ട്. പിണറായി അതു ചെയ്തില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
ലോകായുക്ത നിയമഭേദഗതി, സർവകലാശാല ചാൻസലർ പദവിയിൽനിന്നു ഗവർണറെ മാറ്റുന്ന ബിൽ എന്നിവ അടക്കം 8 ബില്ലുകളാണ് രാജ്ഭവനിലുള്ളത്.
മുത്തലാഖ് വിഷയത്തിൽ സിപിഎമ്മിനെ വിമർശിച്ച ഗവർണർ, വിഷയത്തിൽ ഇടതു പാർട്ടികളുടേത് ഇഎംഎസിന്റേതിന് വ്യത്യസ്തമായ നിലപാടാണെന്ന് വിമര്‍ശിച്ചു. പുതിയ രാഷ്ട്രീയ സഖ്യങ്ങൾക്ക് വേണ്ടിയാകാം ഈ നിലപാടുമാറ്റമെന്നും ഇതില്‍ ഇഎംഎസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചു. മുത്തലാഖ് നിയമം വിവേചനപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ പരാമര്‍ശത്തോടായിരുന്നു ഗവർണറുടെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.