കണ്ണൂര്‍: യു ഡി എഫ് ഇത്തവണ സെഞ്ചുറി അടിക്കുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് കെ പി സി സി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മുഖ്യമന്ത്രി ഇന്ന് നടത്തിയത് എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗമാണ്. അധികാരത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങുന്ന ഒരു പ്രസംഗമായിട്ടാണ് താന്‍ അതിനെ കാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കടുത്ത നൈരാശ്യം അദ്ദേഹത്തിന്റെ വാക്കുകളിലും ശരീരഭാഷയിലും കാണാനായി. വിഭാഗീയതയുടെ ഒരു തുറന്ന് പറച്ചില്‍കൂടിയായിരുന്നു അതെന്നും കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി. മാധ്യമങ്ങളെ വിലയ്ക്കെടുത്തുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി നെഞ്ചത്തടിച്ച് നിലവിളിച്ചു. ഈ പട്ടിണി പാവങ്ങള്‍ താമസിക്കുന്ന കേരളത്തില്‍ മുഖ്യമന്ത്രി കോടികളാണ് പരസ്യത്തിനായി ചെലവഴിക്കുന്നത്. കോവിഡ് പ്രതിരോധത്തിനിടയിലും ലോകത്തിന് മുന്നില്‍ കേരളത്തെ അപമാനിച്ചുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ക്യാപ്റ്റന്‍ എന്ന് തന്നെ വിളിക്കുന്നതിനെ ന്യായീകരിക്കുന്ന തിരിക്കലാണിപ്പോള്‍ പിണറായി. ക്യാപ്റ്റന്‍ വിളി അണികളില്‍ നിന്ന് ആവേശത്തില്‍ ഉയര്‍ന്നുവന്നതായി ആരും തെറ്റിദ്ധരിക്കേണ്ട. അത് പി ആര്‍ ഏജന്‍സികളെ വച്ച് സൃഷ്ടിച്ചെടുത്തതാണ്. പിണറായി പങ്കെടുക്കുന്ന പരിപാടികളില്‍ ഇത്തരത്തില്‍ പി ആര്‍ ഏജന്‍സികള്‍ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ ധരിപ്പിച്ച് ആളുകളെ കൊണ്ട് ക്യാപ്റ്റന്‍ എന്ന് നിരന്തരം വിളിപ്പിക്കും. ഇത് പ്രവര്‍ത്തകരെ കൊണ്ട് ഏറ്റ് വിളിപ്പിക്കും. അത് പിണറായി വിജയൻ നന്നായി ആസ്വദിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പറഞ്ഞത്
മുഖ്യമന്ത്രിക്കു കിട്ടുന്ന ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ട. പാര്‍ട്ടിയാണ് സുപ്രീം. പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു കുഴപ്പവുമില്ലെന്നും പിന്നാലെ കൂടേണ്ട. ആളുകളുടെ സ്നേഹപ്രകടനം എല്‍ഡിഎഫിനോടുള്ള അഭിനിവേശമാണ്. ഇതെല്ലാം കണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും തോന്നാന്‍ പാടില്ല. തോന്നിയാല്‍ പാര്‍ട്ടി തിരുത്തും. മാധ്യമ സിന്‍ഡിക്കേറ്റെന്ന് പറയുന്നില്ല, പക്ഷേ ഇത് വിലയ്ക്കെടുക്കലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
"യോഗത്തിൽ കുട്ടികൾ പിണറായി അച്ഛാച്ച എന്ന് വിളിക്കുന്നു. കുട്ടികൾ കൈവീശുന്നു. ഇതൊക്കെ സ്നേഹ പ്രകടനമാണ്. ഈ സമൂഹത്തിന് എൽ ഡി എഫിനോട് അഭിന്നിവേശമാണ്. എന്നാൽ കമ്മ്യൂണിസ്റ്റുകാർ വ്യക്തി പൂജയിൽ അഭിരമിക്കുന്നവരല്ലെന്ന് ജയരാജൻ പറയുന്നത് ശ്രദ്ധിക്കണം. എൽ ഡി എഫ് നേതാക്കൾക്ക് കിട്ടുന്ന ജനപിന്തുണയിൽ ചിലർ അസ്വസ്ഥരാണ് എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്?" - മുഖ്യമന്ത്രി ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Captain Pinarayi, Kerala Assembly Election 2021, Mullappalli ramachandran, P Jayarajan, Pinarayi vijayan