തിരുവനന്തപുരം: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോ പ്രചാരണത്തില്‍ യുഡിഎഫിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജോ ജോസഫിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം യുഡിഎഫ് നടത്തിയെന്നും തള്ളിപ്പറയാന്‍ യുഡിഎഫ് നേതാക്കളാരും വന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫിന്റേത് ഹീനമായ രീതിയാണെന്ന് മുഥ്യമന്ത്രി വിമര്‍ശിച്ചു. വീഡിയോ പ്രചരിപ്പിച്ചത് ആരെന്ന് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതുവരെ അറസ്റ്റിലായത്. പ്രതികള്‍ വ്യാജ ഐ.ഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുന്‍ എംഎല്‍എ എം.സ്വരാജ് നല്കിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്.
സമൂഹമാധ്യമത്തില്‍ 3 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് വിഡിയോ പ്രചരിപ്പിച്ചത്. പിടിക്കപ്പെടാതിരിക്കാന്‍ ഇന്റര്‍നെറ്റ് തിരിച്ചറിയല്‍ വിവരങ്ങള്‍ മറയ്ക്കാനുള്ള വിപിഎന്‍ സംവിധാനം ഉപയോഗിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ കണ്ടെത്തിയാണ് ആറു പേരെയും തിരിച്ചറിഞ്ഞത്.
ഡോ. ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരില്‍ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിഡിയോ പ്രചരിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ഉള്‍പ്പടെയുള്ളവര്‍ക്കു ജോ ജോസഫ് പരാതി നല്‍കിയിരുന്നു.
ഇടത് പ്രൊഫൈലുകളൊന്നാകെ സ്ഥാനാര്‍ഥിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചാണ് പിന്തുണ അറിയിക്കുന്നത്. മണ്ഡലത്തില്‍ ജോ ജോസഫിന്റെ കുടുംബഫോട്ടോ വച്ചും ഇടതുമുന്നണി പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വ്യാജവീഡിയോ പ്രചരിക്കുന്നതില്‍ പാര്‍ട്ടിക്കോ മുന്നണിക്കോ യാതോരു ബന്ധവുമില്ലെന്ന് പല ആവര്‍ത്തി പറയുകയാണ് യുഡിഎഫ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.