ന്യൂഡൽഹി: പ്രവാസി മലയാളികളുടെ അംബാസഡറാണ് പ്രൊഫ. ഓംചേരി എൻ.എൻ. പിള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡൽഹിയിലെ പ്രവാസി മലയാളികളുടെ എല്ലാ സാംസ്കാരിക പ്രവർത്തനങ്ങളിലും ഓംചേരി നിർവ്വഹിച്ച പങ്ക് അവിസ്മരണിയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂറാം ജന്മദിനം ആഘോഷിക്കുന്ന നാടകാചാര്യൻ ഓംചേരിയെ ആദരിക്കുന്നതിനായി നൽകിയ സന്ദേശത്തിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഓംചേരി പ്രഭ എന്ന പേരില്‍ സംഘടിച്ച പരിപാടിയില്‍ പശ്ചിമ ബംഗാള്‍ ഗവർണർ സി. വി. ആനന്ദ ബോസ്, സുപ്രീം കോടതി ജസ്റ്റിസ് സി.ടി.രവികുമാർ, കേരള ചീഫ് സെക്രട്ടറി വി. പി. ജോയ്, എം.പിമാരായ ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, കവി വി. മധുസൂദനൻ നായർ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ, കേരള സർക്കാരിൻ്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, സുബ്ബു റഹ്മാൻ, കെ. രഘുനാഥ്, മാനുവൽ മെഴുകനാൽ, രവിനായർ, സുധീർനാഥ്, ബാബു പണിക്കർ എന്നിവർ പങ്കെടുത്തു.
ഓംചേരിയുടെ പരിശ്രമത്തിലൂടെ സ്ഥാപിതമായ കാനിങ്ങ് റോഡ് കേരള സ്കൂൾ മുറ്റത്ത് നടന്ന ചടങ്ങില്‍ അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയവരും അദ്ദേഹത്തിന് ആശംസകളുമായെത്തിയിരുന്നു. കലാ-സാംസ്കരിക രംഗങ്ങളിൽ നിന്നെത്തിയവർക്ക് കലയുടെ കാരണവരായിരുന്നു ഓംചേരി. മാധ്യമപ്രവർത്തകരായി എത്തിയവർക്ക് ആ രംഗത്തെ മുൻഗാമിയായിരുന്നു അദ്ദേഹം. വിവിധ കരിയർ സംബന്ധിയായി ഡൽഹിയിലെത്തിയവർക്ക് മാർഗ ദർശിയുമായിരുന്ന ഓംചേരിയുടെ സേവനങ്ങൾ ചടങ്ങിൽ പങ്കെടുത്തവർ പങ്കുവെച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.